ന്യൂഡല്‍ഹി : കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ആറുമാസത്തെ
മൊറട്ടോറിയം അവസാനിച്ചു. ഇന്ന് മുതല്‍ വായ്പകള്‍ തിരിച്ചടച്ച്‌ തുടങ്ങണം.അതേസമയം, മോറട്ടോറിയം ഡിസംബര്‍ വരെ ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

മാര്‍ച്ചില്‍ മൂന്നുമാസത്തേക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം റിസര്‍വ് ബാങ്ക് പിന്നീട് മൂന്നുമാസത്തേക്ക്
കൂടി ദീ‍ര്‍ഘിപ്പിച്ചിരുന്നു. ഈ കാലാവധിയാണ് ഇന്നലെ അവസാനിച്ചത്. മോറട്ടോറിയം
ദീര്‍ഘിപ്പിക്കുന്നില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും. ആനുകൂല്യം
നീട്ടാനായി കേരളമടക്കം നല്‍കിയ കത്തുകളോട് കേന്ദ്രം പ്രതികരിച്ചിട്ടില്ല.

മൊറട്ടോറിയം അവസാനിക്കുന്നതോടെ ആനുകൂല്യം സ്വീകരിച്ചവര്‍ക്ക് അധികമായി ആറ് ഗഡുക്കളും അതിന്‍റെ പലിശയും അടയ്‌ക്കേണ്ടി വരും. മാര്‍ച്ച്‌ 1 മുതല്‍ ഓഗസ്റ്റ് വരെ രണ്ട് ഘട്ടമായാണ് മൊറട്ടോറിയം
നടപ്പാക്കിയത്.