വാഷിങ്ടൻ ഡിസി ∙ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെ റഷ്യ പിന്തുണയ്ക്കുന്നതായി ഡമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ് ആരോപിച്ചപ്പോൾ, ബൈഡനെ പിന്തുണയ്ക്കുന്നത് ചൈനയാണെന്ന് തിരിച്ചടിച്ചു റിപ്പബ്ലിക്കൻ പാർട്ടി. ഇരുപാർട്ടികളും തമ്മിലുള്ള വാക്ക് പോര് കൊഴുക്കുന്നു.
വൈറ്റ് ഹൗസിലേക്ക് ഡമോക്രാറ്റിക് പാർട്ടിയുടെ പ്രവേശനം തടയുന്നതിനാണ് റഷ്യയുടെ ശ്രമമെന്നും നാല് വർഷം കൂടെ ട്രംപ് അധികാരത്തിൽ തുടരണമെന്നാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും, 2016 ലെ തിരഞ്ഞെടുപ്പിൽ റഷ്യ പ്രയോഗിച്ച തന്ത്രം ഇതുതന്നെയാണെന്നും കമല വ്യക്തമാക്കി.
സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിയിൽ താൻ അംഗമാണെന്നും എന്താണ് 2020 ൽ സംഭവിക്കാൻ പോകുന്നതെന്നുള്ള വ്യക്തമായ റിപ്പോർട്ട് ഇതിനകം സെനറ്റ് ഇന്റലിജൻസ് കമ്മിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും കമല പറഞ്ഞു. റഷ്യയുടെ ഇടപെടൽ കമലയുടെ വൈറ്റ് ഹൗസിലേക്കുള്ള പ്രവേശനത്തിനു തടസമാകുമോ എന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇല്ലാ എന്നായിരുന്നു കമലയുടെ മറുപടി.
ബൈഡനും കമല ഹാരിസും വൈറ്റ് ഹൗസിൽ എത്തിയാൽ അമേരിക്ക ചൈനയുടെ നിയന്ത്രണത്തിലാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ലോക ജനത തള്ളികളഞ്ഞ കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ ഏക കച്ചിതുരുമ്പായ ചൈനയെ ജനാധിപത്യ രാഷ്ട്രമായ അമേരിക്കയുടെ അടുത്തുപോലും പ്രവേശിപ്പിക്കാൻ അമേരിക്കൻ ജനത അനുവദിക്കുകയില്ലെന്നും ട്രംപ് പറഞ്ഞു.