രാമനാട്ടുകര വാഹനാപകടത്തില്‍ മരിച്ചവരുള്‍പ്പെട്ട സ്വര്‍ണക്കവര്‍ച്ചാ സംഘത്തിലെ രണ്ടുപേരെകൂടി കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊടുവള്ളി തെക്കേക്കണിപ്പൊയില്‍ ഫിജാസ് (26), മഞ്ചേരി പാണ്ടിക്കാട് റോഡ് സ്വദേശി ശിഹാബ് (35) എന്നിവരാണ് പിടിയിലായത്. സംഘത്തലവന്‍ സൂഫിയാന്റെ സഹോദരനാണ് ഫിജാസ്. സൂഫിയാനായി അന്വേഷണം ഊര്‍ജിതമാക്കി.

ചെര്‍പ്പുളശേരിയിലെ ക്വട്ടേഷന്‍ ടീമിനെ കൊടുവള്ളി സംഘവുമായി ബന്ധിപ്പിച്ചത് ഫിജാസാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ കരിപ്പൂരിലെത്തിയ കാറും പിടിച്ചെടുത്തു. കൊടുവള്ളി സംഘത്തിനൊപ്പമെത്തിയയാളാണ് ശിഹാബ്. സ്വര്‍ണക്കവര്‍ച്ചാസംഘത്തിലെ എട്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ വല്ലപ്പുഴ പുത്തന്‍പീടിയേക്കല്‍ ഹസന്‍, മുളയങ്കാവ് പെരുംപറത്തൂര്‍ സലീം, മുളയങ്കാവ് നടക്കാട് മുബഷിര്‍, തൃത്താല ഫയാസ്, വാലില്ലാത്തൊടി മുസ്തഫ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തു. അപകടസ്ഥലം, കരിപ്പൂര്‍ വിമാനത്താവളം, സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായ ന്യുമാന്‍ ജങ്ഷന്‍ എന്നിവിടങ്ങളിലെത്തിച്ച്‌ കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്റഫിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

സ്വര്‍ണവുമായി കസ്റ്റംസ് പിടികൂടിയ മലപ്പുറം മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും. കേസില്‍ കസ്റ്റംസും അന്വേഷണം തുടങ്ങി. കൊച്ചിയില്‍നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശനിയാഴ്ച കരിപ്പൂരിലെത്തി. കഴിഞ്ഞ 21ന് പുലര്‍ച്ചെ രാമനാട്ടുകര ബൈപാസ് ജങ്ഷന് സമീപമുണ്ടായ വാഹനാപകടത്തിലാണ് സ്വര്‍ണം തട്ടിയെടുക്കാനെത്തിയ സംഘത്തിലെ അഞ്ചുപേര്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൊലേറോ കാര്‍ സിമന്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.