മൊഹാലി > യുവ്രാജ് സിങ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. കഴിഞ്ഞവര്‍ഷം കളി മതിയാക്കിയ മുപ്പത്തിയെട്ടുകാരന്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാനുള്ള ആഗ്രഹം അറിയിച്ചു. പഞ്ചാബിനായി കളിക്കാന്‍ അനുവാദം ആവശ്യപ്പെട്ട് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് കത്തയക്കാനുള്ള ഒരുക്കത്തിലാണ് മുന്‍ ഓള്‍റൗണ്ടര്‍.

യുവരാജിനോട് തിരിച്ചുവരാന്‍ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ തലവന്‍ പുനീത് ബാലി ആവശ്യപ്പെട്ടിട്ടുണ്ട്. ‘ഞാനിപ്പോഴും പരിശീലനം നടത്തുന്നുണ്ട്. ഹര്‍ഭജന്‍സിങ്ങും ഞാനും ഒരുപാട് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. എന്നാല്‍, പഞ്ചാബിനൊപ്പം കുറവാണ്. ഇതാണ് കളിയിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹത്തിനുപിന്നില്‍. പഞ്ചാബ് ക്രിക്കറ്റിന് കഴിയാവുന്നതെല്ലാം നല്‍കാന്‍ തയ്യാറാണ്. കാത്തിരുന്ന് കാണാം’–യുവരാജ് പറഞ്ഞു.

2007 ട്വന്റി–20, 2011 ഏകദിന ലോകകപ്പുകള്‍ ഇന്ത്യക്ക് സമ്മാനിക്കുന്നതില്‍ നിര്‍ണായകമായിരുന്നു യുവരാജിന്റെ പ്രകടനം. കഴിഞ്ഞവര്‍ഷം ജൂണില്‍ വിരമിച്ചശേഷം കനഡയിലും അബുദാബിയിലും ബിസിസിഐ സമ്മതത്തോടെ കളിച്ചിരുന്നു. ഓസ്ട്രേലിയന്‍ ട്വന്റി–20 ലീഗും പരിഗണനയിലുണ്ട്.