മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് ചെമ്പൂർ , വിക്രോളി പ്രദേശങ്ങളില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ 22 പേര്‍ മരിച്ചു. വിക്രോളി പ്രദേശത്ത് കെട്ടിടം തകര്‍ന്ന് അഞ്ച് പേരും ചെമ്പുരിലെ ഭാരത് നഗറില്‍ 17 പേരുമാണ് മരിച്ചത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചയുമായി പെയ്ത മഴയിലാണ് അപകടം.

അതേസമയം ചെമ്പൂരിലെ ഭാരത് നഗര്‍ പ്രദേശത്ത് നിന്ന് 15 പേരെയും വിക്രോളിയിലെ സൂര്യനഗറില്‍ നിന്ന് ഒൻപത് പേരെയും രക്ഷപ്പെടുത്തിയതായും രണ്ടു മേഖലകളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.

താഴ്ന്ന പ്രദേശങ്ങളായ ചുനഭട്ടി, സിയോണ്‍, ദാദര്‍, ഗാന്ധി മാര്‍ക്കറ്റ്, ചെമ്പൂർ , കുര്‍ള എല്‍ബിഎസ് റോഡ് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. ട്രാകുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സെന്‍ട്രല്‍ റെയില്‍വെയിലെയും വെസ്റ്റേണ്‍ റെയില്‍വെയിലെയും സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.