കോഴിക്കോട്: ഖത്തർ ലോകകപ്പിൽ അർജന്റീനിയൻ പുഞ്ചിരി വിടർന്നിട്ട് ആഴ്ചകൾ പിന്നിട്ടുകഴിഞ്ഞു. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്ക് നിറമുള്ള ഒത്തിരി ഓർമകൾ സമ്മാനിച്ചാണ് ലോകകപ്പ് മാമാങ്കം കൊടിയിറങ്ങിയത്.
ഖത്തറിലായതിനാൽ തന്നെ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ പ്രാതിനിധ്യം ഏറെയുണ്ടായിരുന്നു ലോകകപ്പ് കൂടിയായിരുന്നു ഇത്. നിരവധിയാളുകളാണ് കേരളത്തിൽ നിന്ന് ലോകകപ്പ് കാണാനായി പോയത്. അതിനൊപ്പം ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്തിരുന്ന മലയാളികളും ലോകകപ്പ് കാണാൻ ഒഴുകിയെത്തിയിരുന്നു. പലർക്കും പ്രധാന കളികളുടെ ടിക്കറ്റുകൾ ലഭിക്കാത്ത സ്ഥിതിയുമുണ്ടായിരുന്നു.
എന്നാൽ നാട്ടിൽ നിന്ന് ലോകകപ്പ് ടിക്കറ്റ് ഒന്നും തന്നെ ബുക്ക് ചെയ്യാതെ ഖത്തറിൽ പോയി ഒടുവിൽ വിഐപി ബോക്സിലിരുന്ന് അർജന്റീനയും ക്രൊയേഷ്യയും തമ്മിൽ നടന്ന സെമിഫൈനൽ മത്സരം കണ്ടതിന്റെ ത്രില്ലിലാണ് ഇപ്പോഴും കൊച്ചിക്കാരനായ ഷിബിൻ ഷാഹിർ. ആ കഥയിതാ…
ഖത്തർ ലോകകപ്പിന്റെ സെമി ഫൈനൽ ലൈനപ്പായതിനു ശേഷമാണ് ഷിബിൻ ഖത്തറിലേക്ക് തിരിക്കുന്നത്. ഖത്തറിലെത്തി സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താമസം. ശേഷം മത്സര ടിക്കറ്റിനായി ഷിബിൻ ആദ്യം പോയത് അൽ സദിലെ പ്രധാന ടിക്കറ്റ് സെന്ററിലേക്കായിരുന്നു. വെളുപ്പിന് നാല് മണിക്ക് അദ്ദേഹം അൽ സദിലെ ടിക്കറ്റ് കൗണ്ടറിൽ എത്തുമ്പോൾ തന്നെ അവിടെ വരിയിൽ ഇരുന്നൂറോളം പേരുണ്ടായിരുന്നു. ആ നിൽപ്പ് ഉച്ചതിരിഞ്ഞ് 3.30 വരെ നിന്നിട്ടും ടിക്കറ്റ് കിട്ടിയില്ല. ഇനി ടിക്കറ്റ് കിട്ടില്ലെന്ന വിവരവും കിട്ടി. പിന്നീടുള്ള ഒരു ഓപ്ഷൻ എന്നത് റീ സെയിലിൽ വാങ്ങാം എന്നതാണ്. ഫിഫയുടെ തന്നെ ഔദ്യോഗിക ടിക്കറ്റ് റീ സെയിൽ പ്ലാറ്റ്ഫോമുണ്ട്. എന്നാൽ അതിൽ തന്നെ 400 റിലായിന്റെ ഗാലറി ടിക്കറ്റിന് 2300 – 2400 റിയാലോളം വരും. അതായാത് ഏകദേശം 54000-ത്തോളം ഇന്ത്യൻ രൂപ. അതോടെ ഇനി കളി കാണാൻ സാധിക്കില്ലെന്ന് ഷിബിന് തോന്നി. അതോടെ ഇനി സ്റ്റേഡിയങ്ങളെങ്കിലും കാണാമെന്ന് അദ്ദേഹം തീരുമാനിച്ചു.
അങ്ങനെ സ്റ്റേഡിയങ്ങൾ കണ്ട് കഴിഞ്ഞ ശേഷം അർജന്റീനയുടെ കടുത്ത ആരാധകനായ ഷിബിന് ഒന്ന് എങ്ങനെയെങ്കിലും മെസ്സിയേയും അർജന്റീന ടീമിനെയും കാണണമെന്ന മോഹമുദിച്ചു. വളണ്ടിയർമാരോട് അന്വേഷിച്ചപ്പോൾ ഖത്തർ യൂണിവേഴ്സിറ്റിക്കകത്ത് ഹോസ്റ്റലിലാണ് അർജന്റീന ടീമിന്റെ താമസമെന്ന് അറിഞ്ഞു. ഹയ കാർഡ് ഉള്ളതിനാൽ ഖത്തറിലെ യാത്രകളും മറ്റും സൗജന്യമായിരുന്നു. അങ്ങനെ ഇഷ്ട ടീമിനെ കാണണമെന്നുറപ്പിച്ച് ഷിബിൻ നേരേ ഖത്തർ യൂണിവേഴ്സിറ്റിയിലേക്ക് വെച്ചുപിടിച്ചു.
മെട്രോയിലായിരുന്നു യാത്ര. മെട്രോയിറങ്ങി മൂന്നര കി.മീ. നടന്ന് യൂണിവേഴ്സിറ്റിക്ക് മുന്നിലെത്തുമ്പോൾ അവിടെ അർജന്റീന ആരാധകരും മറ്റുമായി ഒരു പൂരത്തിനുള്ള ആളുണ്ട്. അവിടെ നിന്നാൽ ഒന്നും നടക്കില്ലെന്ന് ഷിബിന് മനസിലായി. ഇവന്റ് മാനേജറായ ഷിബിന്റെ തല അപ്പോൾ രക്ഷയ്ക്കെത്തി. പ്രധാന ഇവന്റുകൾക്ക് പ്രധാന ഗേറ്റിന് പുറമേ സെലബ്രിറ്റികൾക്ക് വരാനും പോകാനുമായി വേറേ വേറേ ഗേറ്റുകളുണ്ടാകും. അത്തരമൊന്ന് ഇവിടെയും ഉണ്ടാകുമെന്ന് ഷിബിന് തോന്നിയിരുന്നു. അങ്ങനെ അദ്ദേഹം അപ്പുറത്തുള്ള ഗേറ്റ് മൂന്നിലെത്തി. അവിടെ കാത്തുനിന്നെങ്കിലും നിരാശയായിരുന്നു ഫലം. മൂന്നു മണിക്കൂറോളം കാത്തുനിന്ന് തിരികേ പോകാനൊരുങ്ങുമ്പോൾ അകത്തുനിന്ന് ഒരാൾ പുറത്തേക്ക് വന്നു. കഴുത്തിൽ അക്രഡിറ്റേഷൻ കാർഡൊക്കെ ഉണ്ടായിരുന്നതിനാൽ ഏതോ ഒഫീഷ്യലാണെന്ന് ഷിബിന് മനസിലായി. നേരേ ചെന്ന് അദ്ദേഹത്തോട് താൻ ആരാണെന്നും ടിക്കറ്റ് കിട്ടാത്തതിനെ കുറിച്ചുമെല്ലാം പറഞ്ഞു. എന്നിട്ട് അവസാന ശ്രമമെന്ന നിലയ്ക്ക് അദ്ദേഹത്തോടും ഒരു ടിക്കറ്റ് കിട്ടുമോ എന്ന അന്വേഷിച്ചു. സെമിയും ഫൈനലും മാത്രമായതിൽ തന്നെ ടിക്കറ്റ് ഉണ്ടാകില്ലെന്നും ഗ്രൂപ്പ് ഘട്ടമായിരുന്നെങ്കിലും ശ്രമിച്ച് നോക്കാമായിരുന്നു മറുപടി.
അന്ന് അവിടെ നിന്ന് മടങ്ങി പിറ്റേ ദിവസവും അതേ സ്ഥലത്ത് തിരിച്ചെത്തി. അന്ന് സെമി നടക്കുന്ന ദിവസമാണ്. അവിടെയെത്തുമ്പോൾ ഷിബിൻ തലേ ദിവസം കണ്ട വ്യക്തിയും ഒരു യുവതിയും ഗേറ്റ് മുന്നിലൂടെ അകത്തേക്ക് കയറുകയാണ്. ഷിബിനെ കണ്ടപ്പോൾ അദ്ദേഹം അടുത്തേക്ക് വന്നു. ടിക്കറ്റ് കിട്ടിയില്ലെന്നും ഇനി ടീമിനെയെങ്കിലും കാണാമെന്നുള്ള ആഗ്രഹത്തിൽ നിൽക്കുകയാണെന്നും അറിയിച്ചു. എന്നാൽ അതിന് ഇവിടെ നിന്നിട്ട് കാര്യമില്ലെന്നും ടീം ഇതുവഴിയല്ല യൂണിവേഴ്സിറ്റിക്ക് പിറകിൽ കൂടിയാണ് പോകുന്നതെന്നും ആ ഒഫീഷ്യൽ പറഞ്ഞു. അപ്പോൾ നാട്ടിൽ നിന്ന് കൊണ്ടുപോയ ഒരു അർജന്റീനിയൻ ജേഴ്സി എടുത്ത് അതിൽ എങ്ങനെയെങ്കിലും മെസ്സിയുടെ ഒരു ഒപ്പ് വാങ്ങിത്തരുമോ എന്ന് ഷിബിൻ അദ്ദേഹത്തോട് ചോദിച്ചു. ബുദ്ധിമുട്ടാണ് എങ്കിലും ശ്രമിച്ച് നോക്കാമെന്ന് പറഞ്ഞ് അദ്ദേഹം അത് വാങ്ങി കൈയിൽ പിടിച്ചു. ജേഴ്സി തിരിച്ച് വാങ്ങേണ്ടതിനാൽ നമ്പർ തരാമോ എന്ന് ഷിബിൻ ചോദിച്ചു. പുള്ളി ഷിബിന്റെ ഫോണെടുത്ത് വാട്ട്സ്ആപ്പ് നമ്പർ സേവ് ചെയ്ത് കൊടുത്തു.
സേവ് ചെയ്ത നമ്പറിലേക്ക് ഒരു മെസേജ് അയച്ച് ഷിബിൻ അവിടെ നിന്നും തിരിച്ച് ഖത്തറിൽ തന്റെ സുഹൃത്ത് ജോലി ചെയ്യുന്ന ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് മെട്രോ കയറുകയും ചെയ്തു. ഹയാ കാർഡ് ഉള്ളതിനാൽ ഇനി ഫാൻസ് സോണിൽ പോയി കളി കാണാമെന്ന് കരുതി. ഹയാ കാർഡ് ഉള്ളവർക്ക് ഫാൻ സോണിൽ പ്രവേശനം സൗജന്യമാണ്. അപ്പോഴാണ് നേരത്തെ കണ്ടയാളുടെ ഒരു മെസേജ് വാട്സാപ്പിൽ വന്നത്. മാറഡോണയെ എങ്ങനെ അറിയാമെന്നായിരുന്നു ചോദ്യം. അവിടെയായിരുന്നു ട്വിസ്റ്റ്. 2012 ഒക്ടോബറിൽ സാക്ഷാൽ ഡീഗോ മാറാഡോണ കേരളത്തിലെത്തിയപ്പോൾ ആ ഇവന്റ് മാനേജ് ചെയ്ത ഗ്രൂപ്പിൽ ഷിബിനും ഉണ്ടായിരുന്നു. അപ്പോൾ മാറഡോണയ്ക്കൊപ്പമെടുത്ത ചിത്രമായിരുന്നു ഷിബിന്റെ വാട്സാപ്പ് ഡിപി. അങ്ങനെ മാറഡോണ കേരളത്തിൽ വന്നതും അദ്ദേഹത്തിനൊപ്പം അഞ്ച് ദിവസം ചെലവഴിച്ച കഥകളുമെല്ലാം ഷിബിൻ ഈ ഒഫീഷ്യലിനോട് പറഞ്ഞു. താൻ അർജന്റീനയുടെ ഫിസിയോ ടീമിലുള്ള അസിസ്റ്റന്റാണെന്ന് അപ്പോഴാണ് അദ്ദേഹം ഷിബിനോട് പറയുന്നത്. അർജന്റീനക്കാരനായ തനിക്ക് പോലും മാറഡോണയെ നേരിൽ കാണാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ സംസാരിച്ച് സംസാരിച്ച് ടീം ആറുമണിക്ക് ഇറങ്ങുമെന്നും അതിനു മുമ്പ് ഖത്തർ യൂണിവേഴ്സിറ്റിയിലെത്തിയാൻ നിനക്ക് ഞാൻ ടിക്കറ്റ് തരാമെന്നും അയാൾ ഷിബിനോട് പറഞ്ഞു. എന്നാൽ ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്ന് ആറ് മണിക്ക് മുമ്പ് യൂണിവേഴ്സിറ്റിയിൽ എത്തുക എന്നത് ബുദ്ധിമുട്ടായിരുന്നു. സുഹൃത്ത് അജാസ് എങ്ങനെയൊക്കെയോ വണ്ടിയെടുത്ത് ഷിബിനെ യൂണിവേഴ്സിറ്റിയിലെത്തിച്ചു. പക്ഷേ അപ്പോഴേക്കും സമയം 6.15.
മെസേജ് അയച്ചപ്പോൾ ടീം നേരത്തെ തന്നെ ഇറങ്ങിയെന്നും അവർക്കൊപ്പം ബസിൽ പോകാനുള്ളതിനാൽ താനും അവിടെയില്ലെന്നും ഫിസിയോ ടീമിലുള്ള അസിസ്റ്റന്റ് ഷിബിനോട് പറഞ്ഞു. എന്നാൽ അടുത്തുള്ള ഹോട്ടലിൽ തന്റെ ഭാര്യയും കുട്ടിയും താമസമുണ്ടെന്നും ടിക്കറ്റ് അവരുടെ അടുത്ത് ഏൽപ്പിച്ചിട്ടുണ്ടെന്നും കൂടി അദ്ദേഹം പറഞ്ഞതോടെ ഷിബിൻ ഞെട്ടി. എന്നാൽ ശരിക്കും ഞെട്ടിയത് ഹോട്ടലിലെത്തി അദ്ദേഹത്തിന്റെ ഭാര്യ കൈയിലേക്ക് വെച്ചുതന്ന ടിക്കറ്റ് കണ്ടായിരുന്നു. ഹോസ്പിറ്റാലിറ്റി ബോക്സിലെ വിഐപി ടിക്കറ്റായിരുന്നു അത്. കളി കാണാൻ സാധിക്കില്ലെന്ന് കരുതിയിടത്തുനിന്ന് ഷിബിന്റെ കൈയിലേക്കെത്തിയത് വിഐപി ടിക്കറ്റ്. അങ്ങനെ ടിക്കറ്റ് കിട്ടാതെ അലഞ്ഞ ഷിബിൻ ഒടുവിൽ വിഐപി ഗാലറിയിലിരുന്ന് മെസ്സിയുടെയും സംഘത്തിന്റെയും കളി കണ്ടു. അതിന് കാരണമായതോ ഡീഗോ മാറഡോണയുമൊത്ത് 10 വർഷം മുമ്പെടുത്ത ഒരു ചിത്രവും.