സംസ്ഥാനങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങളിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 14ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടെയ്‌മെന്റ് സോണുകള്‍ അന്‍പത് ശതമാനം വര്‍ധിപ്പിക്കും.

ഓണത്തിന് ആള്‍ക്കൂട്ടമുണ്ടാക്കുന്ന പരിപാടികള്‍ അനുവദിക്കില്ല. ബീച്ചുകളില്‍ നിയന്ത്രണമുണ്ടാകും. വഴിയോര കച്ചവടത്തിന് ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമാണ് അനുമതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയില്‍ മാസപൂജയ്ക്ക് പ്രതിദിനം 15,000 പേര്‍ക്ക് പ്രവേശിക്കാം. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് കടകളില്‍ പോകുന്നതിന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
കൊവിഡ് അവലോകന യോഗത്തിന് ശേഷമാണ് തീരുമാനങ്ങള്‍.

അതേസമയം സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂര്‍ 1091, തിരുവനന്തപുരം 1040, വയനാട് 723, പത്തനംതിട്ട 686, കാസര്‍ഗോഡ് 536, ഇടുക്കി 382 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്

സംസ്ഥാനത്തിനായി 5,11,080 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ചില കേന്ദ്രങ്ങളില്‍ രാത്രിയോടെയാണ് എത്തുന്നത്. ലഭ്യമായ വാക്സിന്‍ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ചു വരികയാണ്. 2,91,080 ഡോസ് കോവിഷീല്‍ഡ് വാക്സിനും 2,20,000 ഡോസ് കൊവാക്സിനുമാണ് ലഭ്യമായത്.