കൊല്‍ക്കത്ത : മോഷ്ടിച്ച സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാന്‍ അറിയാത്തതിനാല്‍ ഉടമയ്ക്ക് തന്നെ തിരികെ നല്‍കി മാതൃകയായി യുവാവ്. സെപ്റ്റംബര്‍ 4ന് പശ്ചിമ ബംഗാളിലെ കിഴക്കന്‍ ബര്‍ദ്‌വാന്‍ ജില്ലയിലെ ജമാല്‍പൂരിലാണ് സംഭവം. ഒരു മധുര പലഹാര കടയില്‍ സാധനം വാങ്ങാനെത്തിയതായിരുന്നു ഫോണിന്റെ ഉടമസ്ഥന്‍. 45,000 രൂപ വരുന്ന മൊബൈല്‍ ഫോണ്‍ ഇയാള്‍ അബദ്ധത്തില്‍ കടയില്‍ മറന്നുവച്ചു പോയി. ഉടന്‍ തന്നെ കടയുടെ കൗണ്ടറില്‍ നിന്നും ഈ ഫോണ്‍ 22 വയസുള്ള യുവാവ് മോഷ്ടിക്കുകയായിരുന്നു. ആദ്യം കടയില്‍ തിരക്കി ചെന്നെങ്കിലും അവിടെ നിന്നും ഫോണും മോഷണം പോയെന്ന് മനസിലാക്കിയ ഫോണിന്റെ ഉടമസ്ഥന്‍ പൊലീസില്‍ പരാതി നല്‍കി. ഫോണിലേക്ക് വിളിച്ചു നോക്കാന്‍ ശ്രമിച്ചെങ്കിലും അത് സ്വിച്ച്‌ ഓഫ് ആയിരുന്നു. എങ്കിലും ഉടമസ്ഥന്‍ മറ്റൊരു ഫോണ്‍ വഴി തന്റെ ഫോണിലേക്ക് നിരന്തരം വിളിച്ചു കൊണ്ടേയിരുന്നു. ഇതിനിടെ സ്വിച്ച്‌ ഓഫ് മാറുകയും ചെയ്തു. തുടര്‍ന്ന് ഉടമസ്ഥന്‍ വീണ്ടും തന്റെ ഫോണിലേക്ക് വിളി തുടര്‍ന്നു. ഒടുവില്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മോഷ്ടാവ് ആ കോള്‍ എടുക്കുകയും തനിക്ക് ഈ ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയില്ലെന്നും തിരിച്ചു തരാന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞു. വൈകാതെ തന്നെ പൊലീസിന്റെ സഹായത്തോടെ ഉടമ മോഷ്ടാവിന്റെ വീട്ടിലെത്തി ഫോണ്‍ വാങ്ങുകയായിരുന്നു. താന്‍ ചെയ്തത് തെറ്റായെന്നും തന്റെ പ്രവൃത്തിയില്‍ പശ്ചാത്താപം ഉള്ളതായും മോഷ്ടാവ് പറഞ്ഞു. തനിക്ക് പരാതിയൊന്നുമില്ലെന്ന് ഫോണിന്റെ ഉടമ അറിയിച്ചതോടെ ഇയാള്‍ക്കെതിരെ നിയമപടി പൊലീസ് സ്വീകരിച്ചില്ല.