ബംഗളൂരു: ലഹരി മരുന്ന് വ്യാപാരത്തിലെ സാമ്ബത്തിക സഹായവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും. 16ാം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി പരിഗണിക്കുന്നത്. കഴിഞ്ഞ പതിനഞ്ചു തവണയും വാദം കേട്ട ജഡ്ജി അവധിയില്‍ പോകുന്ന സാഹചര്യത്തിലാണ് പുതിയ ബെഞ്ചിന് മുന്‍പാകെ ജാമ്യാപേക്ഷ സംബന്ധിച്ച വാദങ്ങള്‍ അവതരിപ്പിക്കാമെന്നും കോടതി അറിയിച്ചത്.

എന്നാല്‍, ഇത്രയും നാള്‍ കേസ് പരിഗണിച്ച ബെഞ്ച് തന്നെ തുടര്‍ന്നും വാദം കേള്‍ക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകന്‍ അവശ്യപ്പെട്ടു. എത് ബെഞ്ചിന് മുന്‍പാകെയാണെങ്കിലും വാദം അവതരിപ്പിക്കാന്‍ തയ്യാറാണെന്ന് ഇ.ഡിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

മാതാപിതാക്കളെ കാണാന്‍ രണ്ട് ദിവസത്തെ പരോള്‍ ബിനീഷിന് അനുവദിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇ.ഡിയുടെ അഭിഭാഷകന്‍ ഇത് എതിര്‍ത്തു. കേസ് അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി.