ഇറ്റലിയിലെ ഏഷ്യാട്ടിക്ക ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയറിനും, നെറ്റ് പാക്ക് അവാര്‍ഡിനും ശേഷം ഇന്ത്യക്ക് അകത്തും പുറത്തും പല ഫെസ്റ്റിവലുകളിലും പങ്കെടുക്കാനും അവാര്‍ഡുകള്‍ നേടാനും കഴിഞ്ഞ മലയാള ചിത്രം ‘ബിരിയാണി’ ഇനി മോസ്കോയിലേക്ക്.

ഇപ്പോള്‍ ലോകത്തിലെ ഫിയാഫ് അക്രഡിറ്റഡ് ടോപ് 15 ഫെസ്റ്റിലുകളുടെ ലിസ്റ്റില്‍ ഉള്ളതും, വളരെ പഴയതുമായ മോസ്കോ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലേക്ക് സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കടല്‍ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ കാരണം അവര്‍ക്ക് നാട് വിടേണ്ടി വരുന്നു. അതിന് ശേഷമുള്ള അവരുടെ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം. കദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജ ജലയും, അഭിനയിക്കുന്നു.

കൂടാതെ സുര്‍ജിത് ഗോപിനാഥ്, അനില്‍ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കല്‍ ജയചന്ദ്രന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നു. UAN ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും, സംവിധാനവും സജിന്‍ ബാബുവും, ക്യാമറ കാര്‍ത്തിക് മുത്തുകുമാറും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും, മ്യൂസിക് ലിയോ ടോമും, ആര്‍ട്ട് നിതീഷ് ചന്ദ്ര ആചാര്യയും നിര്‍വഹിക്കുന്നു.

മലയാളത്തില്‍ നിന്നും ഡോണ്‍ പാലത്തറയുടെ ‘1956, മധ്യ തിരുവിതാംകൂര്‍’ എന്ന ചിത്രവും മേളയുടെ ഭാഗമാണ്.