മലപ്പുറം : പാലക്കാട് മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ ആന ചരിഞ്ഞതുമായി ബന്ധപ്പെട്ടുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്ക് മറുപടിയായി മനേക ഗാന്ധിയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് സംഘടനയുടെ സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സ്. ആന ചരിഞ്ഞത് മലപ്പുറത്താണ് എന്ന് ആദ്യം പ്രതികരിച്ചത് മനേക ഗാന്ധിയായിരുന്നു. ഇതിന് പിന്നാലെയാണ് വിദ്വേഷ പ്രചാരണം ശക്തമായത്. ടെലിവിഷന്‍ അഭിമുഖത്തിനിടെ മലപ്പുറം ജില്ലയെ അപമാനിക്കുന്ന വിധത്തില്‍ മനേക ഗാന്ധി സംസാരിച്ചതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം.

‘മനേക ഗാന്ധി ഒരു ആനയുടെ മരണം മോശം രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുന്നു. ഒപ്പം ആന ചെരിഞ്ഞ അമ്ബലപ്പാറ പ്രദേശം പാലക്കാടാണെന്ന് തെളിയിക്കാന്‍ ഗൂഗിള്‍ മാപ്പ് ചിത്രവും സൈറ്റില്‍ നല്‍കിയിട്ടുണ്ട്. നിങ്ങളുടെ അജണ്ട കൃത്യമാണെന്നും നിങ്ങളുടെ മൃഗസ്നേഹം മുസ്ലീം വിരോധത്തിന്‍റെ മുഖംമൂടിയാണെന്നും. എംപിയും, മുന്‍ മന്ത്രിയുമായ താങ്കളുടെ വ്യാജപ്രചാരണം രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും’- കേരള സൈബര്‍ വാരിയേഴ്സ് സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വെബ്സൈറ്റ് ഇത് വരെ മനേക ഗാന്ധിക്ക് കീഴിലുള്ള ‘പീപ്പിള്‍ ഫോര്‍ എനിമല്‍ ഇന്ത്യ’-ക്ക് തിരിച്ചു പിടിക്കാന്‍ സാധിച്ചിട്ടില്ല. മലപ്പുറം ജില്ല ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ്, മലപ്പുറത്തുകാര്‍ റോഡിലേക്ക് വിഷം എറിഞ്ഞ് 300 മുതല്‍ 400 വരെ പക്ഷികളെയും നായ്ക്കളെയും ഒറ്റയടിക്ക് കൊന്നിട്ടുണ്ടെന്നടങ്ങുന്ന വംശീയ വിദ്വേഷ പ്രചരണമാണ് ട്വിറ്ററിലും ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലും മനേക ഗാന്ധി നടത്തിയത്.