കൊച്ചി : കരള്‍ രോഗം ഗുരുതരമായ രോഗിയ്ക്ക് നൂതനമാര്ഗത്തിലൂടെ രക്ഷകരായി കൊച്ചി വിപിഎസ് ലേക്ക്ഷോര് ഹോസ്പിറ്റലിലെ ഡോക്ടര്മാര്. ചെന്നൈ സ്വദേശിയായ സൂരജ് മാല് (63) എന്ന രോഗി നേരിട്ടത് സങ്കീര്ണമായ ലിവര് സിറോസിസും ഗുരുതരമായ ഹെപ്പറ്റോപള്മനറി സിന്ഡ്രോമുമാണെന്ന് ജൂലൈ 27-ന് നടന്ന ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ ഡോ. അഭിഷേക് യാദവ് പറഞ്ഞു. രക്തത്തിലെ ഓക്സിജന്റെ അളവ് ഗുരുതരമായി കുറയുന്ന അവസ്ഥാവിശേഷമാണിത്. സൂരജ് മാല് ഇന്നലെയാണ് ആശുപത്രിവിട്ടത്.

സാധാരണ ഒരാള്ക്ക് 100% അളവ് വേണ്ടിടത്ത് മാലിന് 35% ഓക്സിജന് മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതാണ് ഡോക്ടര്മാര് നേരിട്ട വെല്ലുവിളി. വീട്ടില് ഓക്സിജന് സിലിണ്ടറിനെ ആശ്രയിച്ചായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ബാത്റൂമിലേയ്ക്കുള്ള നടത്തംപോലുള്ള ചെറിയ ആയാസങ്ങള് പോലും അദ്ദേഹത്തെ ശ്വാസം മുട്ടിപ്പിച്ചിരുന്നു. ഓക്സിജന്റെ ഈ കുറവു മൂലം ശസ്ത്രക്രിയയ്ക്കു ശേഷം ശരീരം സുഖപ്പെടുക എന്നത് അത്യന്തം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് ഡോ യാദവ് പറഞ്ഞു. ഇത്തരം അവസ്ഥയില് അത്യപൂര്വമായാണ് ലോകത്തെവിടെയായാലും കരള്മാറ്റ ശസ്ത്രക്രിയകള് നടന്നിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇത്തരം കേസുകള് കൈകാര്യം ചെയ്യാനുള്ള അനുഭവസമ്ബത്തും വളരെ അപൂര്വം ആശുപത്രികളിലേ ലഭ്യമായിരുന്നുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

എന്തായാലും മരണസാധ്യത ഉയര്ന്നു നില്ക്കുന്ന ഈ ശസ്ത്രക്രിയ ചെയ്യാന് ഡോക്ടര്മാരും കുടുംബാംഗങ്ങളും തീരുമാനിക്കുകയായിരുന്നു. ശസ്ത്രക്രിയ, അനസ്തേഷ്യ, എക്സ്റ്റുബേഷന്, ശസ്ത്രക്രിയയ്ക്കു ശേഷമുള്ള കരുതല് തുടങ്ങിയവയില് അതീവശ്രദ്ധ പുലര്ത്തിയായിരുന്നു ഡോക്ടര്മാര് മുന്നോട്ടു പോയത്. വെന്റിലേറ്ററില് നിന്ന് മാറ്റുക എന്ന ഘട്ടമായിരുന്നു ഈ ശസ്ത്രക്രിയയിലെ ഏറ്റവും ശ്രമകരമായ ദൗത്യം. ഓക്സിജനൊപ്പം നൈട്രിക് ഓക്സൈഡും ചേര്ത്തുള്ള നൂതനരീതിയാണ് ഇതിനായി വിപിഎസ് ലേക്ക്ഷോറിലെ ഡോക്ടര്മാര് ഉപയോഗപ്പെടുത്തിയത്. രോഗിയുടെ നില ശസ്ത്രക്രിയുടെ പിറ്റേന്നു തന്നെ മെച്ചപ്പെട്ടതിനെത്തുടര്ന്ന് നോണ്-ഇന്വേസീവ് വെന്റിലേഷനിലൂടെ നൈട്രിക് ഓക്സൈഡ് നല്കിയും നേസല് ഓക്സിജന് പ്രവാഹം വര്ധിപ്പിച്ചുമാണ് ഓക്സിജെനേഷന് മെച്ചപ്പെടുത്തിയത്. ശസ്ത്രക്രിയയെത്തുടര്ന്ന് 12 ദിവസമാണ് നൈട്രിക് ഓക്സൈഡ് രോഗിയ്ക്ക് ആവശ്യം വന്നത്. തുടര്ന്ന് വെള്ളിയാഴ്ച (ഓഗസ്റ്റ് 21) രോഗിയെ ഡിസ്ചാര്ജ് ചെയ്തു. നൈട്രിക് ഓക്സൈഡ് ഡെലിവറി സിസ്റ്റം ചെന്നൈയില് നിന്ന് എത്തിക്കുകയായിരുന്നുവെന്ന് ക്രിട്ടിക്കല് കെയര് വിദഗ്ധയായ ഡോ. നിത ജോര്ജ് പറഞ്ഞു. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള പരിചരണത്തിലൂടെ രോഗിയുടെ ഓക്സിജന് ലെവല് 85% ആയെന്നും ഡോ. നിത പറഞ്ഞു.

ഡോ. അഭിഷേക് യാദവിനൊപ്പം ഡോ നിത ജോര്ജ്, ഡോ. മല്ലി, ഡോ. മോഹന് മാത്യു, ഡോ. മായ, ഡോ മഹേഷ് സുബ്രഹ്മണ്യം, ഡോ ജേക്കബ് മാത്യു, ഡോ ജോണ് മാത്യു എന്നിവരാണ് ശസ്ത്രക്രിയയ്ക്കും തുടര്ചികിത്സയ്ക്കും നേതൃത്വം നല്കിയത്.