ഏറെ ചർച്ച ചെയ്യപ്പെട്ട പിരിച്ചുവിടലിനു ശേഷവും ട്വിറ്റർ മേധാവി എലോൺ മസ്ക് തങ്ങളോട് മനുഷ്യത്വം കാണിക്കുന്നില്ലെന്ന് മുൻ ജീവനക്കാർ.  വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ തങ്ങൾക്ക് ലഭിച്ചില്ലെന്നതാണ്  മുൻ ജീവനക്കാരെ പ്രകോപിപ്പിച്ചിരിക്കുന്നത് എന്നാണ് സൂചനകൾ.

മൂന്ന് മാസത്തെ ശമ്പളമായിരുന്നു പിരിച്ചുവിട്ട ജീവനക്കാർക്കായി മസ്ക് വാ​ഗ്ദാനം ചെയ്തിരുന്നത്. പക്ഷേ പിരിച്ചുവിട്ട് പിന്നെയും മാസങ്ങൾ പിന്നിട്ട ശേഷമാണ് അനുവദിച്ച നഷ്ടപരിഹാര തുക കുറച്ചു പേർക്കെങ്കിലും കിട്ടിയത്. 

മൂന്ന് മാസത്തെ ശമ്പളത്തിന് പകരം ഒരു മാസത്തെ ശമ്പളമേ ഇതുവരെ മസ്ക് തന്നിട്ടൂള്ളുവെന്നും മുൻജീവനക്കാർ ആരോപിച്ചിട്ടുണ്ട്. കൂടാതെ ഇതുമായി ബന്ധപ്പെട്ട ഇ-മെയിലുകൾ സ്പാം ഫോൾഡറുകളിലാണ് ലഭിച്ചതെന്നും ജീവനക്കാർ വെളിപ്പെടുത്തി.

കൂടാതെ ജീവനക്കാർക്ക് അവരവരുടെ പ്രൊറേറ്റഡ് പെർഫോമൻസ് ബോണസ് ലഭിച്ചിട്ടില്ലെന്നും ഫോർച്യൂണിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.നവംബർ ഒന്നിന് ശേഷമാണ് ട്വിറ്റർ ഏറ്റെടുക്കലിനോടനുബന്ധിച്ചുള്ള നഷ്ടപരിഹാരമായി സ്റ്റോക്ക് വിഹിതം ജീവനക്കാർക്ക് നൽകേണ്ടിയിരുന്നത്. അതിനു മുമ്പ് ജീവനക്കാരെ പിരിച്ചുവിട്ടത് വലിയ തോതിൽ ആനുകൂല്യം നൽകുന്നത് ഒഴിവാക്കാനാണെന്ന റിപ്പോർട്ടുകൾ അന്നേ പുറത്തു വന്നിരുന്നു.