മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടത്തില്‍ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. കോവിഡ് കാലത്ത് ഇത്തരം ആള്‍കൂട്ടമുണ്ടാകുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഫോട്ടോകളും വീഡിയോയും പരിശോധിച്ചാണ് കോടതി ഇടപെടല്‍.
വിഷയത്തില്‍ ചൊവ്വാഴ്ചക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, ബവ്റിജസ് ഔട്ട്‌ലെറ്റുകളില്‍ സാമൂഹ്യ അകലം പാലിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. വീഴ്ചയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി.
തൃശ്ശൂര്‍ കുറുപ്പം റോഡിലെ ബെവ്കോ ഔട്ട്‌ലെറ്റിലെ തിരക്ക് കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ എക്സസൈസ് കമ്മീഷണര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനും കോടതി നിര്‍ദേശിച്ചു. ഇത് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഫിസിക്കല്‍ സിറ്റിങ്ങായിരുന്നെങ്കില്‍ ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിക്കുമായിരുന്നുവെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കിയത്.