ഗുവാഹത്തി: ഏതാനും ആഴ്ചകളായി വീഴ്ചയുടെ വക്കില്‍ തുടരുന്ന മണിപ്പൂര്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക് അന്ത്യമാകുന്നു. വിമത എംഎല്‍എമാര്‍ തുടര്‍ന്നും സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് പ്രശ്‌നപരിഹാരത്തിനു നേതൃത്വം കൊടുത്ത അസമിലെ മന്ത്രി ഹിമാന്ത ബിശ്വാസ് ശര്‍മ ട്വീറ്റ് ചെയ്തു. മേഘാലയ മുഖ്യമന്ത്രി കോന്‍രാഡ് സാംങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രതിനിധികളും ബിജെപി നേതാവ് എന്‍പി നദ്ദയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം.

നാല് എന്‍പിപി എംഎല്‍എമാരും മൂന്ന് ബിജെപി എംഎല്‍എമാരും ഒരു ത്രിണമൂല്‍ എംഎല്‍എയും ഒരു സ്വതന്ത്രനും എന്‍ ബിരേന്‍ സിങ് സര്‍ക്കാരിന് നല്‍കിയ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് മണിപ്പൂരില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

എന്‍പിപി എംഎല്‍എമാരായ വൈ ജോയ് കുമാര്‍ സിങ്, എന്‍ കായിസി, എല്‍ ജയന്ത കുമാര്‍ സിങ്, ലെറ്റ്‌പോക് ഹോകിപ് തുടങ്ങിയവരാണ് ബിജെപി നേതൃത്വവുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയത്. ഇതില്‍ ജോയ് കുമാര്‍ സിങ് ഉപ മുഖ്യമന്ത്രിയും എന്‍ കായിസി മന്ത്രിയുമാണ്. കോണ്‍ഗ്രസ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കത്ത് കൊടുക്കാന്‍ തീരുമാനിച്ചതോടെയാണ് ബിജെപി നേതൃത്വം പ്രശ്‌നപരിഹാരത്തിനായി അരയും തലയും മുറുക്കി രംഗത്തെത്തിയത്.

കോണ്‍ഗ്രസ് പിന്തുണയോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത ആരായാന്‍ കേന്ദ്ര നേതൃത്വം അജയ് മക്കാനെ മണിപ്പൂരിലേക്ക് നിയോഗിച്ചിരുന്നു. പക്ഷേ, ബിജെപി നേതൃത്വത്തിന്റെ ഇടപെടലോടെ ആ മോഹം പൊലിഞ്ഞു.