കൊല്ലം:ഭാര്യയുടെയും മകന്റെയും കല്ലറയ്ക്കുസമീപം സ്വന്തം ചിതയൊരുക്കി ആത്മഹത്യക്കുശ്രമിച്ച വയോധികന്‌ കുന്നിക്കോട് പിടവൂര്‍ അരുവിത്തറ ശ്രീശൈലത്തില്‍ രാഘവന്‍ നായര്‍ (72) ആണ് പൊള്ളലേറ്റ്‌ ചികിത്സയിലിരിക്കെ മരിച്ചത്. രാഘവന്‍ഡ എയര്‍ഫോഴ്സില്‍നിന്ന്‌ വിരമിച്ച ഉദ്യോഗസ്ഥനാണ്. ഭാര്യയുടെയും മകന്റെയും കല്ലറയ്ക്കുസമീപം ചിതകൂട്ടി മണ്ണെണ്ണയൊഴിച്ച്‌ ശരീരത്ത് തീകൊളുത്തുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30-നാണ് സംഭവം.

നിലവിളികേട്ട്‌ ഓടിയെത്തിയ അയല്‍വാസികളും ബന്ധുക്കളുംചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതുടരുന്നതിനിടെ വ്യാഴാഴ്ചയാണ് മരിച്ചത്.

ഭാര്യ സുധയും ഏകമകന്‍ ഹരിയും പത്തുവര്‍ഷംമുന്‍പ്‌ മരിച്ചിരുന്നു. തുടര്‍ന്ന് രാഘവന്‍ നായര്‍ തനിച്ചായിരുന്നു താമസം. തലവേദനയെ തുടര്‍ന്ന് ദിവസങ്ങള്‍ക്കുമുന്‍പ്‌ നടത്തിയ പരിശോധനയില്‍ ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തി. ഇതിനു പിന്നാലെയാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിയുമ്ബോള്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ മരണമൊഴി രേഖപ്പെടുത്തിയിരുന്നു.

അരുവിത്തറ എന്‍.എസ്.എസ്. കരയോഗത്തിന്റെ ഖജാന്‍ജിയും എക്സ് സര്‍വീസ് ലീഗ് പത്തനാപുരം ഏരിയ കമ്മിറ്റി ഭാരവാഹിയുമായിരുന്നു.