കൊല്ലം: ബൈപാസിലെ യാത്ര കൂടുതല്‍ സുഗമമാക്കുന്നതിന് ഇനിയും ആവശ്യമായ കാര്യങ്ങള്‍ കണ്ടെത്തി ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ബൈപാസ് റോഡില്‍ 13 കിലോ മീറ്ററില്‍ സ്ഥാപിച്ച 415 എല്‍ ഇ ഡി വഴി വിളക്കുകള്‍ തെളിയിച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കല്ലുംതാഴത്ത് നടന്ന ചടങ്ങില്‍ എം നൗഷാദ് എം എല്‍ എ അധ്യക്ഷത വഹിച്ചു.

കാസര്‍ഗോഡ്-കളിയിക്കാവിള ദേശീയപാത നാല് വരിയാക്കാന്‍ 2016 ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ശ്രമം നടന്നിരുന്നു. 2018 ല്‍ ഇത് പൂര്‍ത്തിയാക്കാമായിരുന്നു. എന്നാല്‍ ഇത് കാസര്‍ഗോഡ് തുടങ്ങി വരുന്നതേയുള്ളു. മുഖ്യമന്ത്രി നിരവധി തവണ പ്രധാനമന്ത്രി, നിതിന്‍ ഗഡ്കരി എന്നിവരുമായി ദേശീയപാത വികസനത്തിനായി ചര്‍ച്ച നടത്തിയ കാര്യവും മന്ത്രി ഓര്‍മ്മിപ്പിച്ചു. നാല് വര്‍ഷം താമസിച്ചെങ്കിലും ഇപ്പോള്‍ നാല് വരിയാക്കല്‍ തുടങ്ങിയതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.

ബൈപ്പാസ് യാഥാര്‍ത്ഥ്യമാകാന്‍ നേതൃത്വം നല്‍കിയ പൊതുമരാത്ത് മന്ത്രി പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നതായും വികസനത്തിന് കോവിഡ് തടസമല്ലെന്ന് തെളിയിച്ച സര്‍ക്കാരാണ് നാട് ഭരിക്കുന്നതെന്നും അധ്യക്ഷത വഹിച്ച എം നൗഷാദ് എം എല്‍ എ പറഞ്ഞു. ബൈപ്പാസ് പൂര്‍ത്തീകരണം ഒരു പ്രതിജ്ഞ പോലെ എടുത്ത് ശാസിച്ചും ഇടപെട്ടും യാഥാര്‍ത്ഥ്യമാക്കിയ മന്ത്രി ജി സുധാകരനെ ചടങ്ങില്‍ സംസാരിച്ച എം മുകേഷ് എം എല്‍ എ പ്രശംസിച്ചു. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ സ്വാഗതം പറഞ്ഞു. മേയര്‍ ഹണി ബഞ്ചമിന്‍, ഡെപ്യൂട്ടി മേയര്‍ ഗീതാകുമാരി, സ്ഥിരം സമിതി യധ്യക്ഷ ചിന്താ എല്‍ സജിത് എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍ വിജയലക്ഷ്മി നന്ദി പറഞ്ഞു. പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.