ന്യൂയോര്‍ക്ക്: ബെയ്റൂട്ടിൽ ഉണ്ടായ വൻ സ്ഫോടനത്തില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 250,000 ഡോളറിന്റെ സഹായവുമായി കത്തോലിക്ക സന്നദ്ധ സംഘടനയായ നൈറ്റ്‌സ് ഓഫ് കൊളംബസ്. കാരിത്താസ് ലെബനോൻ, വിൻസെന്റ് ഡി പോൾ സൊസൈറ്റി, മിഡിൽ ഈസ്റ്റിലെ ടെലുലൂമിയർ / നൂർസാറ്റ് ക്രിസ്ത്യൻ ടെലിവിഷൻ, പ്രത്യേക പരിഗണന വേണ്ട കുട്ടികളെ സഹായിക്കുന്ന സെസോബെൽ എന്നിവയ്ക്കുള്ള സഹായവും സംഭാവനയിൽ ഉൾപ്പെടുന്നു.
ലെബനോനിലെ ദുരന്തം ക്രിസ്ത്യൻ സമൂഹത്തിന് വലിയ ഭീഷണിയായെന്നും മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ വിശ്വാസത്തിന്റെ നിലനിൽപ്പിനെ ഭീഷണിപ്പെടുത്തുന്നുവെന്നും നൈറ്റ്‌സ് ഓഫ് കൊളംബസ് അധ്യക്ഷന്‍ കാൾ ആൻഡേഴ്സൺ പ്രസ്താവനയിൽ പറഞ്ഞു. ഈ നിരാശാജനകമായ സാഹചര്യം പരിഹരിക്കപ്പെടണമെന്നും പ്രത്യേകമായി പ്രാര്‍ത്ഥനയും സഹായവും നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1882-ല്‍ ന്യൂ ഹെവനിലെ കണക്ടിക്കട്ടില്‍ ഫാ. മിഖായേല്‍ മക്ജിവ്നിയാല്‍ സ്ഥാപിക്കപ്പെട്ട ‘നൈറ്റ്‌സ് ഓഫ് കൊളംബസ്’ ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയാണ്.
ഓഗസ്റ്റ് നാലിനാണ് ലെബനോൻ തലസ്ഥാനത്തെ ബെയ്‌റൂട്ടിലെ തുറമുഖ പ്രദേശത്ത് വൻ സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ 181 പേർ മരിക്കുകയും ആറായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്നുലക്ഷം പേർ ഭവനരഹിതരായെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്‌ഫോടനത്തിൽ ആറ് മൈൽ ചുറ്റളവിൽ നാശനഷ്ടമുണ്ടായി. ദുരന്തമുഖത്ത് ആദ്യം മുതല്‍ തന്നെ ക്രിസ്ത്യന്‍ സന്നദ്ധ സംഘടനകള്‍ സജീവമായി രംഗത്തുണ്ട്. കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ലെബനോന്‍ നൂറുകണക്കിന് ആളുകള്‍ക്ക് ഭക്ഷണവും കുടിവെള്ളവും താത്ക്കാലിക താമസ സൌകര്യവും ഇതിനോടകം നല്‍കിയിട്ടുണ്ട്.