ബെംഗളൂരു: ഗ്രീൻഫീൽഡ് ഇടനാഴിയുടെ ഭാഗമായി പണിത ബെംഗളൂരു-മൈസൂരു അതിവേഗപാത ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും. ​പത്തുവരിയുള്ള ഈ പാത തുറന്നുകൊടുക്കുന്നതോടെ ബെഗളൂരു-മൈസൂരു യാത്രാസമയം ഒരു മണിക്കൂർ 20 മിനിറ്റായി കുറയും. ഫെബ്രുവരി അവസാനം പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് ഗതാ​ഗത മന്ത്രി നിതിൻ ​ഗഡ്കരി പറഞ്ഞു.

117 കിലോമീറ്റർ ദൈർഘ്യമുള്ള പാത 9000 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് നിഡഗട്ടവരെയും അവിടംമുതൽ മൈസൂരു വരെയും രണ്ട് ഘട്ടങ്ങളായിട്ടാണ് പാത നിർമിച്ചിരിക്കുന്നത്. ഗ്രീൻഫീൽഡ് പദ്ധതിയുടെ ഭാഗമായി വരുന്ന അഞ്ച് ബൈപ്പാസുകൾ അടങ്ങുന്ന 52 കിലോമീറ്റർ പാത ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുമെന്നാണ് കരുതുന്നത്.

പാതയുടെ ഇരുവശങ്ങളിലായി രണ്ടുവരികൾ വീതം സമീപമുള്ള ഗ്രാമങ്ങളിലേക്ക് നയിക്കുന്ന പാതകളും ഉണ്ടായിരിക്കും. ഈ രണ്ട് പാതകളും ഗ്രാമങ്ങളുടെ ഗതാഗത ആവശ്യങ്ങളും നിറവേറ്റും. ബാക്കിയുള്ള ആറു വരികൾ പ്രധാന പാതയുടെ ഭാഗമായി തന്നെ നിലനിൽക്കും. നിലവിൽ മൂന്നുമുതൽ നാല് മണിക്കൂർ വരെയാണ് മൈസൂരു-ബെംഗളൂരു യാത്രയ്ക്ക് വേണ്ടിവരുന്നത്. ഇത് മൂന്നിലൊന്നായി കുറയ്ക്കാനും ഇന്ധന ഉപയോഗം ലാഭിക്കാനും പദ്ധതി സഹായകരമാകും.