ന്യൂയോര്‍ക്ക്: കോവിഡിനെതിരെയുള്ള ഫൈസര്‍, മൊഡേണ വാക്സിനെടുക്കുന്നവര്‍ക്ക് അപൂവ്വ ഹൃദയ വീക്കത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ).
ഈ വാക്സിനുകള്‍ സ്വീകരിക്കുന്ന ചുരുക്കം ചിലരില്‍ ഹൃദയ വീക്കത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും എഫ്ഡിഎ വ്യക്തമാക്കുന്നു . വാക്സിനേഷന്‍ ഹൃദയപേശികളിലുണ്ടാകുന്ന വീക്കം (മയോകാര്‍ഡൈറ്റിസ്‌), പെരികാര്‍ഡിറ്റിസ് തുടങ്ങിയ ഹൃദ്രോഗങ്ങളുടെ അപകട സാധ്യതകളെ കൂട്ടുന്നുവെന്നും എഫ്ഡിഎ അറിയിച്ചു.

എന്നാല്‍ കൃത്യമായ ചികിത്സയും പരിചരണവും ലഭിച്ച രോഗികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നുണ്ട്. എന്നുള്ളതും ആശ്വാസകരമാണ്. ജൂണ്‍ 11 വരെ 1,200 ലധികം മയോകാര്‍ഡിറ്റിസ് അല്ലെങ്കില്‍ പെരികാര്‍ഡിറ്റിസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വാക്‌സീന്‍ പ്രതികൂല ഇവന്റ് റിപ്പോര്‍ട്ടിംഗ് സിസ്റ്റം (VAERS) അറിയിച്ചു.

പുരുഷന്മാരിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും എഫ്ഡിഎ വ്യക്തമാക്കി. 30 വയസ്സിന് താഴെയുള്ളവരില്‍ 309 പേരെ ഇതുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പ്രവേശിച്ചു. അതില്‍ 295 പേരെ ഡിസ്ചാര്‍ജ് ചെയ്തുവെന്നും സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി)വ്യക്തമാക്കുന്നു. കൂടാതെ വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് നെഞ്ചുവേദന, ശ്വാസതടസം, ഹൃദയമിടിപ്പിന്‍റെ വേഗതയിലുണ്ടാകുന്ന വ്യതിയാനം തുടങ്ങിയ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണമെന്നും സിഡിസി അറിയിച്ചു.