പ്രമുഖ വെബ്‌സൈറ്റ് ഇന്ത്യയില്‍ നിരോധിച്ചു. ഫയല്‍ ഷെയറിങ് വെബ്‌സൈറ്റായ വിട്രാന്‍സ്ഫര്‍.കോമിനാണ് ടെലികോം വകുപ്പ് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. വി ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട മൂന്ന് യുആര്‍എല്ലുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ ടെലികോം സേവന ദാതാക്കള്‍ക്ക് ടെലികോം മന്ത്രാലയം നോട്ടീസ് അയച്ചുവെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യതാല്‍പര്യവും പൊതുതാല്‍പര്യവും കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിശദീകരണം. വി ട്രാന്‍സ്ഫറിന് നിരോധനം ഏര്‍പ്പെടുത്താന്‍ പാകത്തില്‍ എന്ത് പിഴവാണ് വെബ്‌സൈറ്റിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല.

വലിയ ഫയലുകള്‍ ഇന്റര്‍നെറ്റ് വഴി കൈമാറുന്നതിന് ലക്ഷക്കണക്കിനാളുകളാണ് വിട്രാന്‍സ്ഫര്‍ ഉപയോഗിക്കുന്നത്. ലോക്ക്ഡൗണ്‍ വന്നതോടെ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് വര്‍ധിച്ചത് വി ട്രാന്‍സ്ഫറിന്റെ ആശ്രയിച്ചിവരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടായി. പ്രത്യേകം അക്കൗണ്ട് നിര്‍മിക്കാതെ തന്നെ രണ്ട് ജിബി വരെ യുള്ള ഫയലുകള്‍ കൈമാറാന്‍ വി ട്രാന്‍സ്ഫര്‍ വഴി സാധിക്കുമായിരുന്നു.