തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സിബിഐ അന്വേഷണത്തിനു ഉത്തരവിട്ടുള്ള ഹെെക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കല്യോട്ടെ കൃഷ്ണന്റെ മകന്‍ കൃപേഷ്, സത്യനാരായണന്റെ മകന്‍ ശരത് ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ അന്വേഷണം സിബിഐക്കു കൈമാറണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരി വയ്ക്കുകയായിരുന്നു.

എന്നാല്‍, സിംഗിള്‍ ബെ‌ഞ്ചിന്റെ നിലപാടിനു വിരുദ്ധമായി, ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോര്‍ട്ട് ഡിവിഷന്‍ ബെഞ്ച് പുനഃസ്ഥാപിച്ചു. അപ്പോള്‍, ക്രൈംബ്രാഞ്ചിന്റെ നടപടിയില്‍ പിഴവില്ലെങ്കില്‍ എന്തിന് സിബിഐ അന്വേഷണമെന്നാണ് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ ഉന്നയിച്ചിട്ടുള്ള ചോദ്യം.ഇതുവരെയുള്ള അന്വേഷണത്തില്‍ പിഴവില്ലാത്തപ്പോള്‍, ഇനിയുള്ള നടപടികള്‍ തീരുമാനിക്കേണ്ടതു വിചാരണക്കോടതിയാണ്. അന്വേഷണം സിബിഐക്കു വിടാമെന്നു തീരുമാനിക്കുമ്ബോള്‍, ഫലത്തില്‍, വിചാരണക്കോടതിയുടെ അധികാരത്തില്‍ കൈകടത്തുകയാണ് ഹൈക്കോടതി ചെയ്യുന്നതെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. ഹൈക്കോടതിയില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ മനീന്ദര്‍ സിങ്ങാവും സുപ്രീം കോടതിയിലും ഹാജരാവുക.

കൊല്ലപ്പെട്ട യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലന്ന് ചൂണ്ടിക്കാട്ടി, സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐ അന്വേഷണത്തിനു ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ ഉത്തരവിട്ടത്.