ഇടുക്കി: പെട്ടിമുടിയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ വനംവകുപ്പിന് അലംഭാവമെന്ന് ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ആരോപിക്കുകയുണ്ടായി. മൂന്നാറില്‍ വിളിച്ചുചേര്‍ത്ത ഉന്നതലയോഗത്തില്‍ മൂന്നാര്‍ ഡി എഫ് ഒ അടക്കക്കമുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഇതുനു പിന്നാലെ ജില്ലാ കളക്ടര്‍ ഡി എഫ് ഒയെ വിളിച്ചുവരുത്തുകയുണ്ടായി.

പെട്ടിമുടി ദുരന്തമുഖത്ത് പൊലീസ് – റവന്യു-ഫയര്‍ഫോഴ്സ് – തദ്ദേശീയ പ്രവര്‍ത്തകര്‍ എന്നിവര്‍ സംയുക്തമായി ഇടപെടുബോഴും വനംവകുപ്പ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും അകന്നുനില്‍ക്കുകയാണ്. പെട്ടിമുടി പുഴ കേന്ദ്രീകരിച്ച്‌ കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിയ സംഘം കടുവയുടെ സാനിധ്യം കണ്ടെത്തിയിരുന്നു. സമീപ പ്രദേശങ്ങളില്‍ കാട്ടാനയും കാട്ടുപോത്തും നിലയുറിപ്പിച്ചിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് വനം വകുപ്പ് സുരക്ഷയൊരുക്കാന്‍ തയ്യറായില്ലെന്ന് ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും ആരോപിക്കുകയുണ്ടായി.

ഉന്നത ഉദ്യോഗസ്ഥര്‍ മേഖലകളില്‍ സുരക്ഷക്ക് നേതൃത്വം നല്‍കാതെ വാച്ചാര്‍മാരെ മാത്രമാണ് അയച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പെട്ടിമുടി ദുരിന്തത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതിനായി നടത്തിയ യോഗത്തിലും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് ജില്ലാ കളക്ടര്‍ എച്ച്‌ ദിനേശന്‍ മൂന്നാര്‍ ഡി എഫ് ഒ കണ്ണനെ യോഗത്തിലേക്ക് വിളിച്ചുവരുത്തി വിമര്‍ശിക്കുകയുണ്ടായത്.

ഇടമലക്കുടിലേക്കുള്ള റോഡിന്റെ പണികള്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കളക്ടര്‍ വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കി. കാലവര്‍ഷത്തിന്‍ നിലംപൊത്തിയ മരങ്ങള്‍ വെട്ടിമാറ്റാത്തതുമൂലം കുടി നിവാസികള്‍ മാങ്കുളം ആനക്കുളം വഴിയാണ് മൂന്നാറിലെത്തുന്നത്. ചിലര്‍ വാല്പാറ കേന്ദ്രീകരിച്ച്‌ പോകുകയാണ് ചെയുന്നത്. കൊറോണ വൈറസിന്റെ സാഹചര്യത്തില്‍ ആദിവാസികള്‍ വാല്പാറയിലെത്തുന്നത് രോഗം പടര്‍ന്നുപിടിക്കുന്നതിന് ഇടയാക്കുമെന്ന ആശങ്ക ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് റോഡിന്റെ പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതും.