പെഗാസസ് ഫോൺചോർത്തലിൽ പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് സ്തംഭിക്കും. മറ്റ് സഭാനടപടികൾ നിർത്തിവച്ച് വിഷയം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടാകും പ്രതിപക്ഷം പ്രതിഷേധിക്കുക.
ഫോൺ ചോർത്തൽ വിവാദം പാർലമെന്റ് സമ്മേളനം തടസപ്പെടുത്താനുള്ള ഗൂഢാലോചന ആണെന്നാണ് കേന്ദ്രസർക്കാർ നിലപാട്. പെഗാസസ് ഫോൺ ചോർത്തൽ വിവാദം വിദേശികളായ വിനാശകാരികൾ ഇന്ത്യയിലെ തടസാവാദികൾക്ക് വേണ്ടി ഉണ്ടാക്കിയതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ ഇന്നും പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിക്കുന്നവിധത്തിൽ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിക്കും. സഭനിർത്തിവച്ച് വിഷയം ചർച്ചചെയ്യണമെന്ന ആവശ്യമാകും പ്രതിപക്ഷം ഉയർത്തുക. ലോക്‌സഭയിൽ ഇന്നലെ ആരോപണം നിഷേധിച്ച് കേന്ദ്ര ഐ.ടി മന്ത്രി പ്രസ്തവന നടത്തിയിരുന്നു. ആരോപണത്തിൽ രാജ്യസഭയിലും ഐ.ടി മന്ത്രി പ്രസ്താവന നടത്തും. രണ്ട് സഭകളും ആദ്യ ദിനത്തിൽ പൂർണമായ് തടസ്സപ്പെട്ട സാഹചര്യത്തിൽ ഇന്നലത്തെ അതേ നിയമനിർമ്മാണ അജണ്ടയാണ് ഇന്ന് രണ്ട് സഭകളും പിന്തുടരുക.
ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ദി വയറാണ് ഇന്നലെ പുറത്തുവിട്ടത്. ഫോൺ ചോർത്തപ്പെട്ടവരിൽ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, ടിഎംസി നേതാവ് അഭിഷേക് ബാനർജി തുടങ്ങിയവർ ഉണ്ടെന്നാണ് വിവരം. രാഹുൽഗാന്ധി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകൾ ലക്ഷ്യംവച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ നടന്ന് വരുന്ന സമയത്ത്, 2018,19 കാലഘട്ടത്തിലാണ് രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തിയത്. രാഹുൽ ഗാന്ധി എഐസിസി അധ്യക്ഷനായിരുന്നു അന്ന്. ഈ സമയത്ത് തന്നെയാണ് പ്രിയങ്കാ ഗാന്ധിയുടെ ഫോണും ചോർത്തിയത്. ആ സമയത്ത് പ്രിയങ്കാ ഗാന്ധിക്ക് ഫോൺ ചോർത്തപ്പെട്ടുവെന്ന അലേർട്ട് മെസേജ് വന്നിരുന്നു. അന്നത് വിവാദമായിരുന്നു. രാഹുൽ ഗാന്ധിയുമായി വ്യക്തിപരമായി ബന്ധമുള്ള അഞ്ച് പേരുടെ ഫോണും ചോർത്തപ്പെട്ടിട്ടുണ്ട്.
രാഹുലിനും പ്രിയങ്കയ്ക്കും പുറമെ, അന്നത്തെ തെരഞ്ഞെടുപ്പ് കമ്മിഷണർ അശോക ലവാസ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് സിംഗ് പട്ടേൽ, വസുന്ധര രാജെ സിന്ധ്യയുടെ പ്രൈവറ്റ് സെക്രട്ടറി സഞ്ജയ് കച്ച്‌റൂ, പ്രവീൺ തോഗാഡിയ, സഭയിൽ വിശദീകരണം നൽകിയ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ ഫോണും ചോർത്തപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഫോൺ ചോർത്തിയ സംഭവത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ ഇന്നലെ രംഗത്തെത്തിയിരുന്നു. മോദി സർക്കാരിന്റേത് രാജ്യ വിരുദ്ധ നടപടിയാണെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആരോപണം. പൗരന്മാരെ നിരീക്ഷിക്കുന്നത് ദേശവിരുദ്ധ പ്രവൃത്തിയാണ്. രാഹുൽ ഗാന്ധിയുടെ ഫോൺ വിവരങ്ങൾ ചോർത്തിയത് എന്തിനാണെന്നും കോൺഗ്രസ് നേതാക്കൾ ചോദിച്ചു. കേന്ദ്രസർക്കാർ നടപടി ദേശവിരുദ്ധമല്ലെങ്കിൽ പിന്നെ എന്താണെന്നും കോൺഗ്രസ് നേതാക്കൾ ചോദിച്ചു. രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തിയത് എന്ത് തീവ്രവാദം തടയാനാണെന്നതായിരുന്നു മറ്റൊരു ചോദ്യം. ജനങ്ങളുടെ സ്വകാര്യതയിലേക്ക് മോദി സർക്കാർ ഒളിഞ്ഞു നോക്കുകയാണ്. മോദി സർക്കാർ നിയമവിരുദ്ധമായി പൗരന്മാരെ നിരീക്ഷിക്കുകയാണ്. പെഗാസസ് സോഫ്റ്റ്‌വെയർ നൽകുന്നത് രാജ്യസുരക്ഷയെന്നാണ് അവരുടെ വാദം. സുരക്ഷാ സേനയുടെ തലവന്മാരെ പോലും മോദി സർക്കാർ വെറുതെ വിട്ടില്ലെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.



