ജോര്‍ദാനില്‍ നിന്നും നടന്‍ പൃഥ്വിരാജിനൊപ്പം എത്തിയ സിനിമ സംഘത്തിലെ ഒരാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മെയ് 22 നാണ് ജോര്‍ദാനില്‍ ചിത്രീകരണത്തിനായി പോയ ആട് ജീവിതം സിനിമ പ്രവര്‍ത്തകര്‍ പ്രത്യേക വിമാനത്തില്‍ തിരികെ എത്തിയത്. ഭാഷാ പരിഭാഷകനായി ഷൂട്ടിങ് സംഘത്തോടൊപ്പം പോയ വ്യക്തിക്കാണ് രോഗം.

ജോര്‍ദാനില്‍ നിന്നും തിരികെ എത്തിയ ശേഷം എടപ്പാളിലെ കോവിഡ് കെയര്‍ സെന്ററില്‍ ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ ഇദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമ്ബോഴാണ് വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം പൃഥ്വിരാജിന് നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ആയി കണ്ടെത്തിയിരുന്നു. പരിശോധനാഫലം പൃഥ്വിരാജ് തന്നെ ഫേസ്ബുക്കില്‍ പങ്കു വെക്കുകയായിരുന്നു.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ബ്ലെസി സംവിധാനം ചെയ്യുന്ന ആട് ജീവിതം സിനിമയുടെ ഷൂട്ടിങ്ങിനായി 58 സിനിമ പ്രവര്‍ത്തകര്‍ ജോര്‍ദാനില്‍ എത്തിയത്. കൊറോണ വൈറസിന്‍്റെ പശ്ചാത്തലത്തില്‍ ആദ്യം ഷൂട്ടിങ് മുടങ്ങിയെങ്കിലും പിന്നീട് പ്രത്യേകാനുമതിയോടെ ചിത്രീകരണം പൂര്‍ത്തിയാക്കി. ഇതിന് ശേഷം നാട്ടിലെത്തിയ സംഘം മെയ് 29 ന് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് ശേഷം പലരും ഹോം ക്വാറന്റൈനിലേക്ക് മാറി.