തിരുവനന്തപുരം: സംസ്ഥാനത്തേയ്ക്ക് പാസ് ഇല്ലാതെ വന്നയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ പരിസരത്ത് ഉണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. സമരക്കാര്‍ ഉണ്ടായിരുന്നെങ്കില്‍ അവരും പോകേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരുടെ നേതൃത്വത്തില്‍ ഇവിടെ പ്രതിഷേധം നടത്തിയിരുന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ച ശേഷം പറയാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പാസ് എടുക്കാതെ വാളയാര്‍ വഴി എത്തിയ മലപ്പുറം സ്വദേശിക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്ന് എത്തിയ മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ 44 കാരന്‍ ഇപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ചെന്നൈ കൊട്ടിപ്പാക്കത്ത് ജ്യൂസ് കടയിലെ ജീവനക്കാരനായിരുന്ന ഇയാള്‍ മറ്റ് ഒമ്ബത് പേര്‍ക്കൊപ്പമാണ് ചെന്നൈയില്‍ നിന്ന് മിനിബസില്‍ പാസ് എടുക്കാതെ വാളയാറിലെത്തിയത്.

മെയ് എട്ടിന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട ഇവര്‍ ഒമ്ബതിന് രാവിലെ വാളയാറെത്തി. അവിടെ വെച്ച്‌ ഉദ്യോഗസ്ഥര്‍ ഇവരുടെ വാഹനം തടഞ്ഞു. ദേഹാസ്വാസ്ഥ്യവും തലവേദനയും ഛര്‍ദ്ദിയും ബാധിച്ച ഇയാളെയും മറ്റൊരു സുഹൃത്തിനെയും പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ശേഷം നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.