ഇന്ത്യക്ക്(India) പാകിസ്ഥാനേക്കാൾ(Pakistan) കൂടുതൽ ആണവായുധങ്ങളുണ്ടെന്ന് സ്റ്റോക്ക്‌ഹോം ഇൻ്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പഠന റിപ്പോർട്ട്. അതേസമയം ചൈന(China) അവരുടെ ആണവായുധശേഖരം ഉയർത്തി. 2023 ജനുവരിയിൽ 410 ആയിരുന്ന ആണവായുധങ്ങൾ 2024 ജനുവരിയിൽ 500 ആയി ഉയരുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ലോകം രണ്ട് യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച സാഹചര്യത്തിലാണ് ഇന്ത്യ, പാകിസ്ഥാൻ, ചൈന എന്നിവയുൾപ്പെടെ ഒമ്പത് ആണവായുധ രാജ്യങ്ങൾ തങ്ങളുടെ ആണവായുധങ്ങൾ നവീകരിക്കുന്നത് തുടരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ഉത്തര കൊറിയ, ഇസ്രായേൽ എന്നിവയാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന മറ്റ് രാജ്യങ്ങൾ. എല്ലാ ആണവായുധങ്ങളുടെയും 90 ശതമാനവും റഷ്യയും യുഎസും ചേർന്നാണെന്നും നിരവധി രാജ്യങ്ങൾ 2023 ൽ പുതിയ ആണവായുധ ശേഷിയുള്ള ആയുധ സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ടെന്നും ഈ റിപ്പോർട്ട് പറയുന്നു.
ഏകദേശം 2,100 ന്യൂക്ലിയർ വാർഹെഡുകൾ, കൂടുതലും യുഎസിൻ്റെയും റഷ്യയുടെയും ഉടമസ്ഥതയിലുള്ളവ, ബാലിസ്റ്റിക് മിസൈലുകളിൽ ഉയർന്ന പ്രവർത്തന ജാഗ്രതയിൽ സൂക്ഷിച്ചിരിക്കുന്നു. ചൈനയും ആദ്യമായി ചില പോർമുനകൾ ഉയർന്ന ജാഗ്രതയിൽ സൂക്ഷിച്ചിരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.