തിരുവനന്തപുരം : വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് അനുമതി വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനമൊട്ടാകെ സമസ്തയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ സംഗമങ്ങള്‍ നടത്തും. വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരവും ബുധനാഴ്ചയിലെ പെരുന്നാള്‍ നമസ്കാരവും അനുവദിക്കണമെന്നാണ് ആവശ്യം.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റുജില്ലകളില്‍ കലക്ടറേറ്റുകള്‍ക്ക് മുന്നിലുമാണ് പ്രതിഷേധം നടക്കുക. സമരത്തിലേക്ക് തള്ളിവിടാതെ സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കണമെന്നും വിശ്വാസികളുടെ ക്ഷമ സര്‍ക്കാര്‍ ദൗര്‍ബ്ബല്യമായി കാണരുതെന്നും സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.

മറ്റെല്ലാത്തിനും പല തരത്തില്‍ ഇളവുകള്‍ നല്‍കുമ്പോള്‍ ജുമാനമസ്‌ക്കാരത്തിന് അനുമതി നല്‍കാത്തത് അംഗീകരിക്കാനാവില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. വെള്ളിയാഴ്ച 40 പേരെ പങ്കെടുപ്പിച്ച്‌ ജുമാ നമസ്‌ക്കാരത്തിന് അനുവദിക്കണമെന്ന് സമസ്ത സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. നിലവില്‍ 15 പേര്‍ക്ക് മാത്രമാണ് പള്ളികളില്‍ പ്രവേശനത്തിന് അനുമതി.