ക്രൊയേഷ്യൻ ക്ലബ് എച്ച്എൻകെ സിബേനിക്കുമായി കരാർ ഒപ്പിട്ടതിനു പിന്നാലെ ഇന്ത്യൻ പ്രതിരോധ താരം സന്ദേശ് ജിങ്കനു പരുക്ക്. പരിശീലനത്തിനിടെ പരുക്ക് പറ്റിയ താരം ഒരാഴ്ച പുറത്തിരിക്കുമെന്നാണ് വിവരം. റിജേക്ക എഫ്സിയുമായുള്ള മത്സരം നടക്കാനിരിക്കെയാണ് താരത്തിനു പരുക്ക് പറ്റിയിരിക്കുന്നത്. മൂന്ന് ദിവസം മുൻപാണ് താരം ക്ലബുമായി കരാർ ഒപ്പിട്ടത്.

“സന്ദേശിന് എംആർഐ സ്കാൻ ചെയ്തു. ഡോക്ടർമാർ പല അഭിപ്രായമാണ് പറയുന്നത്. ചിലർ പറയുന്നത് സന്ദേശിന് അടുത്ത ആഴ്ച മുതൽ പരിശീലനം ആരംഭിക്കാമെന്നാണ്. നോക്കാം. പരുക്ക് സാരമല്ലെന്ന് കരുതുന്നു.”- ക്ലബ് പരിശീലകൻ മാരിയോ റോസാൻ പറഞ്ഞു.

അതേസമയം, വരുന്ന സീസണിലും ഐഎസ്എൽ ഗോവയിൽ തന്നെ നടന്നേക്കും എന്നാണ് റിപ്പോർട്ട്. രാജ്യത്തെ കൊവിഡ് വ്യാപനം പരിഗണിച്ച് ഒരു സ്ഥലത്ത് തന്നെ ഇത്തവണയും ഐഎസ്എൽ നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസൺ ഗോവയിലാണ് നടത്തിയത്. ലീഗ് വിജയകരമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണയും മത്സരങ്ങൾ ഗോവയിൽ തന്നെ നടക്കുമെന്ന് സൂചനയുണ്ട്. ഗോവയ്ക്കൊപ്പം കൊൽക്കത്തയും സംഘാടകർ പരിഗണിക്കുന്നുണ്ട്.

ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് കഴിഞ്ഞ സീസൺ ഐഎസ്എൽ നടത്തിയത്. സീസണിൽ മുംബൈ സിറ്റി എഫ്സി സീസൺ ഡബിൾ നേടിയിരുന്നു. ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തി ഐഎസ്എൽ ഷീൽഡ് സ്ന്തമാക്കിയ ഐലാൻഡേഴ്സ് ഫൈനലിൽ വിജയിച്ച് ഐഎസ്എൽ കിരീടവും സ്വന്തമാക്കിയിരുന്നു.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ 2020-21 സീസണിലേക്കുള്ള പുരസ്കാരങ്ങളിൽ സന്ദേശ് ജിങ്കൻ മികച്ച പുരുഷ താരവും സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സിൽ കളിക്കുന്ന ബാല ദേവി മികച്ച വനിതാ താരവുമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജിങ്കൻ ആദ്യമാണ് ഈ പുരസ്കാരം സ്വന്തമാക്കുന്നത്. 2014ൽ കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ചിരുന്ന സമയത്ത് എമർജിങ് താരമായി ജിങ്കൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേസമയം, ബാല ദേവി ഇത് മൂന്നാം തവണയാണ് മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്നത്. 204-15 സീസണുകളിൽ ബാല ദേവി ആയിരുന്നു മികച്ച വനിതാ താരം.