ആലുവ: ആലുവയില്‍ നാണയം വിഴുങ്ങിയ കുഞ്ഞ് മരിച്ച സംഭവത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച്‌ കുഞ്ഞിന്‍റെ അമ്മ നടത്തുന്ന സത്യാഗ്രഹ സമരം ആറാം ദിവസത്തിലേക്ക്. മകന്‍റെ മരണകാരണം വ്യക്തമാകാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് കുടുംബം വ്യക്തമാക്കി. മൂന്നു വയസ്സുകാരന്‍ പൃഥിരാജ് മരിച്ച്‌ ഒരു മാസം തികയുമ്ബോഴാണ് കുടുംബം നിലപാട് കടുപ്പിക്കുന്നത്.

ആശുപത്രി അധികൃതരുടെ അനാസ്ഥ മറച്ചുവെക്കാനാണ് അധികൃതരുടെ ശ്രമമെന്ന ആരോപണത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ് അമ്മ നന്ദിനി. ശ്വാസംമുട്ട് മരണകാരണമായെന്നാണ് രാസപരിശോധന ഫലവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും. കേസില്‍ പൊലീസും ബാലാവകാശ കമ്മീഷനും ഇടപെടുകയും ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതില്‍ വകുപ്പുതല അന്വേഷണവും നടക്കുകയും ചെയ്യുന്നുണ്ട്. കുട്ടിയെ ചികിത്സിച്ച മൂന്ന് ആശുപത്രികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച്‌ വരികയാണെന്നാണ് കേസ് അന്വേഷിക്കുന്ന ബിനാനിപുരം പൊലീസിന്‍റെ പ്രതികരണം

ആലുവ കടുങ്ങല്ലൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന കൊല്ലം സ്വദേശികളായ നന്ദിനി- രാജു ദമ്ബതികളുടെ മകന്‍ പൃഥ്വിരാജ് കഴിഞ്ഞ ആഗസ്തിലാണ് മരിച്ചത്. നാണയം വിഴുങ്ങിയതിന് പിന്നാലെ അവശനിലയിലായ കുഞ്ഞുമായി സര്‍ക്കാര്‍ ആശുപത്രികള്‍ കയറി ഇറങ്ങിയെങ്കിലും ചികിത്സ കിട്ടിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിന്ന് വന്നതിനാല്‍ കുഞ്ഞിനെ അഡ്മിറ്റ് ചെയ്യാനാവില്ലെന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്ന് പറഞ്ഞുവെന്ന് കുഞ്ഞിന്‍റെ അമ്മ നേരത്തേ ആരോപിച്ചിരുന്നു.