കരിപ്പൂര്‍ വിമാനാപകടത്തില്‍ എല്ലാം മറന്നു ധീരമായി രക്ഷാപ്രവര്‍ത്തനം നടത്തിയ മലപ്പുറത്തെ ജനങ്ങളെ പുകഴ്ത്തി മേനകാ ഗാന്ധി. കോവിഡ് വ്യാപന സാധ്യത കണക്കിലെടുക്കാതെ വിമാനത്തിനു തീപിടിച്ചുണ്ടായേക്കാവുന്ന അപകടം വകവയ്ക്കാതെ രക്ഷാ പ്രവര്‍ത്തനം നടത്തിയവരുടെ സേവന മനോഭാവം വിശദീകരിച്ചു മൊറയൂര്‍ പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി അബ്ബാസ് വടക്കന്‍ മേനക ഗാന്ധിക്ക് ഇ മെയില്‍ സന്ദേശം അയച്ചിരുന്നു.

അബ്ബാസിന്‍റെ ഇ. മെയില്‍ സന്ദേശത്തിനുള്ള മറുപടിയിലാണ് വിമാന ദുരന്തസമയത്ത് അദ്‌ഭുതപ്പെടുത്തുന്ന പ്രവൃത്തിയാണ് ജീവന്‍രക്ഷാ പ്രവര്‍ത്തനത്തിനായി മലപ്പുറത്തെ ജനങ്ങള്‍ നടത്തിയെത്. ഇതുപോലെ മനുഷ്യത്വപരമായ സമീപനം എല്ലാ ജീവികള്‍ക്കു നേരെയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സന്ദേശത്തില്‍ പറയുന്നു

നേരത്തെ, പാലക്കാട് ജില്ലയില്‍ സ്ഫോടകവസ്തു കഴിച്ച്‌ ആന ചരിഞ്ഞ സംഭവം മലപ്പുറം ജില്ലയിലാണെന്ന് കരുതി മേനകാ ഗാന്ധി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇതില്‍ പ്രതിഷേധമറിയിച്ചു മൊറയൂര്‍ യൂത്ത് ലീഗ് അയച്ച സന്ദേശത്തിനും അന്നു എംപി മറുപടി നല്‍കിയിരുന്നു. മലപ്പുറം മനോഹരമായ ചരിത്രമുള്ള നാടാണെന്നും വനംവകുപ്പില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു മലപ്പുറത്തെ പരാമര്‍ശിച്ചതെന്നുമായിരുന്നു അന്നത്തെ വിശദീകരണം.