ചെന്നൈ : തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതര്‍ 60,000 കടന്നു. ഇന്ന് മാത്രം 2710 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 62,087 ആയി. 37 പേരാണ് രോഗം മൂലം ഇന്ന് മരണപ്പെട്ടത്. ഇതോടെ ആകെ തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 794 ആയി. 27,178 ആക്ടീവ് കേസുകളാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലുള്ളത്.

വിദേശത്തുനിന്നും വിമാനമാര്‍ഗം സംസ്ഥാനത്തെത്തിയ മൂന്നു പേരും (ഖത്തര്‍ 1, നൈജീരിയ 2) സിംഗപ്പൂരില്‍നിന്നും കപ്പല്‍മാര്‍ഗം എത്തിയ മൂന്നുപേരും ഇന്ന് കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ആഭ്യന്തര വിമാനങ്ങളില്‍ മറ്റുസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 13 പേര്‍ക്ക് (ഡല്‍ഹി 8, ജമ്മു കശ്മീര്‍ 2, കര്‍ണാടക 1, മഹാരാഷ്ട്രാ 1, ഉത്തര്‍പ്രദേശ് 1) കോവിഡ് സ്ഥിരീകരിച്ചു.

അതിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ അറിയിച്ചു. പ്രത്യേക ശ്രദ്ധ പുലര്‍ത്തിയാണ് പരിശോധന നടത്തിയത്. മുഖ്യമന്ത്രിയുടെ കാര്യത്തിലും പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല. കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും സര്‍ക്കാര്‍ മറച്ചുവച്ചിട്ടില്ലെന്നും ജില്ലാ അടിസ്ഥാനത്തിലുള്ള കൃത്യമായ കണക്കുകള്‍പോലും എല്ലാദിവസവും പുറത്തുവിടുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അതേസമയം കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതിനെത്തുടര്‍ന്ന് മധുര കോര്‍പ്പറേഷന്‍ പരിധിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ജൂണ്‍ 23 മുതല്‍ 30 ന് അര്‍ധരാത്രി വരെയാണ് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍.