ഫ്‌ളോറിഡാ: കഴിഞ്ഞ വ്യാഴാഴ്ച തകര്‍ന്നു വീണ ബഹുനില കെട്ടിടത്തില്‍ നിന്നും അന്നു മുതല്‍ തുടര്‍ച്ചയായി ലാന്റ് ഫോണില്‍ നിന്നുള്ള വിളികള്‍ വരുന്നതായി ആ കെട്ടിടത്തില്‍ 302-ാം നമ്പര്‍ മുറിയില്‍ താമസിച്ചിരുന്ന ദമ്പതിമാരുടെ കൊച്ചുമകന്‍ സാമുവേല്‍സണ്‍ വെളിപ്പെടുത്തി. ഇതുവരെ പതിനാറു ഫോണ്‍ കോളുകള്‍ പ്രായമായ ദമ്പതിമാരില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

ചാംപ്ലയ്ന്‍ ടവേഴ്‌സിലെ 302-ാം നമ്ബര്‍ മുറിയില്‍ താമസിച്ചിരുന്ന റിട്ടയേര്‍ഡ് ഫിസിക്കല്‍ എഡുക്കേഷന്‍ അദ്ധ്യാപകനായിരുന്ന ആര്‍നി(87), ബാങ്കറും റിയല്‍ എസ്റ്റേറ്റ് ഏജന്റുമായിരുന്ന മിറിയം(81), എന്നീ ദമ്പതിമാര്‍ റൂമില്‍ ഉപയോഗിച്ചിരുന്ന ഹോം ഫോണ്‍ നമ്പറില്‍ നിന്നും ആദ്യമായി വിളി എത്തിയത് കെട്ടിടം തകര്‍ന്നു വീണതായുള്ള വാര്‍ത്ത വീട്ടിലിരുന്ന് കുടുംബസമേതം കാണുന്ന സമയത്തായിരുന്നുവെന്ന് കൊച്ചുമകന്‍ സാമുവേല്‍സണ്‍ പറഞ്ഞു. ഉടനെ തിരിച്ചുവിളിച്ചുവെങ്കിലും മറുപടി ലഭിച്ചില്ല. വെള്ളിയാഴ്ച പിന്നേയും നിരവധി കോളുകള്‍ ഇവരില്‍ നിന്നും ലഭിച്ചു. വിവരം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും കൊച്ചുമകന്‍ പറഞ്ഞു.

അതേസമയം കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടുപോയവരെ ജീവനോടെ ശേഷിക്കുന്നുണ്ടെങ്കില്‍ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഞായറാഴ്ചയോടെ ഒമ്പതുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൂടാതെ മനുഷ്യാവയവങ്ങളും കണ്ടെത്തിയിരുന്നതായും മയാമിസേറ്റ് കൗണ്ടി മേയര്‍ ഡാനിയേല ലെവിന്‍ പറഞ്ഞു. ശനിയാഴ്ചവരെ തകര്‍ന്നുവീണ് കെട്ടിടത്തില്‍ നിന്നും ഉയര്‍ന്നിരുന്ന തീയും, പുകപടലങ്ങളും പൂര്‍ണ്ണമായി നീക്കുവാന്‍ അഗ്നിശമനസേനാംഗങ്ങള്‍ കഠിന പ്രയത്‌നം ചെയ്തിരുന്നു. 125 അടി നീളവും, 20 അടി വീതിയും, 40 അടി താഴ്ചയുള്ള വലിയൊരു ട്രഞ്ച് ഉണ്ടാക്കി കാണാതായവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും പൂര്‍ത്തിയാക്കി.