കോഴിക്കോട് : തിങ്കളാഴ്ച മുതല്‍ ഡ്രൈവിങ് സ്‌കൂളുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം ഡ്രൈവിങ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കേണ്ടത്.

ഒരു വാഹനത്തില്‍ പരിശീലനം നേടുന്ന വ്യക്തിയും പരിശീലകനും മാത്രമാണ് വാഹനത്തില്‍ അനുമതി. ഓരോരുത്തരേയും പരിശീലിപ്പിച്ച ശേഷം വാഹനങ്ങളും സ്ഥാപനവും അണുവിമുക്തമാക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഡ്രൈവിങ് സ്‌കൂള്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്നും ശശീന്ദ്രന്‍ അറിയിച്ചു.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടില്ല.ഇളവുകള്‍ പ്രഖ്യാപിച്ചതോടെ പ്രവര്‍ത്തനാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഡ്രൈവിങ് സ്‌കൂളുകള്‍ ഉടമകളും രംഗത്ത് എത്തിയിരുന്നു.