• അലൻ ചെന്നിത്തല

ഡിട്രോയിറ്റ്: മിനിയപ്പോലീസിൽ പോലീസ്‌കാരനാൽ ദാരുണമായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയിഡിന്റെ മരണത്തെ  തുടർന്ന് അമേരിക്കയിൽ വൻ അക്രമവും  പ്രതിഷേധവും നടക്കുന്നു. ഡിട്രോയിറ്റിൽ സിറ്റിയിൽ രണ്ടു ദിവസമായി പ്രതിഷേധങ്ങൾ നടക്കുന്നു. ഡിട്രോയിറ്റ് സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങളാണ്  പ്രകടനമായി എത്തിയത്. ആൾക്കൂട്ടത്തിലേക്കു ഒരു അപരിചിതൻ വെടിവെക്കുകയും ഒരു ഇരുപത്തൊന്നുകാരൻ മരിക്കുകയും ചെയ്തു.

പ്രതിക്കുവേണ്ടി പൊലീസ് അന്വേഷണം തുടരുന്നു. പോലീസ് ആസ്ഥനത്തേക്കു നടന്ന റാലിയിൽ “കറുത്തവർക്കും ജീവിക്കണം ഞങ്ങളെ കൊല്ലരുതേ” എന്ന മുദ്രാവാക്യം മുഴങ്ങി. പോലീസിനുനേരെ ആക്രമണം ഉണ്ടായി പോലീസ്‌കാർക്കു പരുക്കേറ്റു. പ്രതിഷേധക്കാർ പോലീസിനുനേരെ കല്ലും കുപ്പികളും വലിച്ചെറിഞ്ഞു പോലീസ് വാഹനങ്ങൾ നശിപ്പിച്ചു. അക്രമാസക്തരായ ജനങ്ങളെ പിരിവിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. അനവധി പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. രണ്ടു ദിവസമായി സിറ്റിക്കുള്ളിൽ ആക്രമണം അഴിച്ചുവിടാൻ പ്രതിഷേധക്കാർ ശ്രമിക്കുകയാണ് എന്നാൽ പോലീസിന്റെ വൻസന്നാഹം തന്നെ സിറ്റിക്കുള്ളിൽ ഇറങ്ങിയിട്ടുണ്ട്.