കൊച്ചി: സംസ്ഥാനത്തെ ഡാമുകളുടെ സംഭരണശേഷിയെക്കുറിച്ചും പ്രളയ സാധ്യതയെക്കുറിച്ചും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുല്ലപ്പെരിയാറില്‍ 136 അടിയില്‍ ജലനിരപ്പ് നലനിര്‍ത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ ഒഴികെ മറ്റൊരു ഡാമിനെ സംബന്ധിച്ചും ആശങ്കയ്ക്ക് സാധ്യതയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കേരളത്തിലെ അണക്കെട്ടുകളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് ആണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ ആശങ്ക നിലനില്‍ക്കുന്നത് മുല്ലപ്പെരിയാറില്‍ മാത്രമാണെന്ന് സംസ്ഥാനസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. മുല്ലപ്പെരിയാറിന്റെ വിശാലമായ വൃഷ്ടിപ്രദേശവും കുറഞ്ഞ സംഭരണ ശേഷിയുമാണ് ഇതിന് കാരണംം. 624 ചതുരശ്ര കിലോമീറ്ററാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശം. ഇതിന്റെ സംഭരണ ശേഷി വളരെ കുറവുമാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഡാമിന് അപകടസാധ്യതയുള്ളതായി സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കയിരിക്കുന്നത്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ 136.95 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് എന്ന കാര്യവും സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ഏറ്റവും വലിയ ഡാമുകളായ ഇടുക്കി, ഇടമലയാര്‍, കക്കി ഡാമുകളുടെ നിലവിലെ സംഭരണ ശേഷി അതിന്റെ 65 ശതമാനത്തില്‍ താഴെയാണെന്നും അതുകൊണ്ടുതന്നെ അതിശക്തമായ മഴ ഉണ്ടായാല്‍ മാത്രമേ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടാകൂ എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിലവിലുള്ള സാഹചര്യത്തില്‍ ഈ മൂന്നു ഡാമുകളിലും ആശങ്കയ്ക്ക് സാധ്യതയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം, ബാണാസുര സാഗറിലും ഷോളയാര്‍ ഡാമുകളിലും അവയുടെ സംഭരണ ശേഷിയുടെ 80 ശതമാനത്തിനടുത്ത് വെള്ളമുണ്ട്. അതുകൊണ്ടുതന്നെ അടുത്ത ഒരാഴ്ച ശക്തമായ മഴയുണ്ടായാല്‍ തുറന്നുവിടേണ്ടിവരുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.