ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം രോഗികളാല്‍ നിറഞ്ഞതായി ഡല്‍ഹി ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. അത്യാസന്ന നിലയിലായ രോഗികളെ മാത്രമാണ് കോവിഡ് ഐ.സി.യുവില്‍ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ 10 ദിവസമായി അത്യാസന്ന നിലയിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ നാലുശതമാനം വര്‍ധനയുണ്ടായതായും ഡോക്ടര്‍മാര്‍ പറയുന്നു.

ഡല്‍ഹി കൊറോണ ആപ് പ്രകാരം സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ കിടക്ക ഒഴിവുകള്‍ കാണിക്കുന്നില്ല. എയിംസിലും അത്യാഹിത വിഭാഗം മുഴുവന്‍ രോഗികളെകൊണ്ടു നിറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ വെന്‍റിലേറ്റര്‍ സൗകര്യമുള്ള 1264 അത്യാഹിത വിഭാഗം കിടക്കുകളാണുള്ളത്. ഇതില്‍ 764 എണ്ണത്തില്‍ രോഗികളെ പ്രവേശിപ്പിച്ചതായും പറയുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ 14,996 കിടക്ക സൗകര്യമാണുള്ളത്. ഇതില്‍ 7043 ബെഡുകളിലും രോഗികളെ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി 4000ത്തില്‍ അധികംപേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്. ശനിയാഴ്ച കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നിരുന്നു. 2,42,899 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ അത്യാസന്ന നിലയിലുള്ള കോവിഡ് രോഗികളും ചികിത്സയിലായി ഡല്‍ഹിയിലെത്തുന്നുണ്ട്. ഡല്‍ഹിയില്‍ ഐ.സി.യു ബെഡുകളുടെ ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞു.