ഡല്‍ഹിയിലെ കര്‍ഷക പ്രതിഷേധം നാളെ വീണ്ടും ശക്തിയാര്‍ജിക്കുന്നു. അതിനിടെ ഡല്‍ഹിയിലുള്ള സ്വന്തം പൗരന്മാര്‍ക്ക് അമേരിക്ക ജാഗ്രത നിര്‍ദേശം നല്‍കി. പാര്‍ലമെന്റ് ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങള്‍, പ്രകടനങ്ങള്‍ എന്നിവയില്‍ നിന്ന് അകലം പാലിക്കണം. പൗരന്‍മാര്‍ സ്വന്തം സുരക്ഷ ഉറപ്പാക്കണമെന്നും അമേരിക്കയുടെ നിര്‍ദേശം.

ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലൂടെയാണ് യുഎസ് എംബസി ഇക്കാര്യം അറിയിച്ചത്. ‘വാര്‍ത്താ റിപ്പോര്‍ട്ടുകളിലൂടെ ജൂലൈ 21, 22 തിയതികളില്‍ നടക്കുന്ന സമരത്തില്‍ കര്‍ഷകരും എതിര്‍പക്ഷക്കാരും പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഡല്‍ഹിയിലെ യുഎസ് എംബസിക്ക് മനസിലാക്കാന്‍ കഴിഞ്ഞു. നേരത്തെ ഇത്തരം പ്രക്ഷോഭങ്ങള്‍ കലാപത്തിലേക്ക് വഴിമാറിയിരുന്നു.’ എന്നാണ് കുറിപ്പ്.

ജന്തര്‍മന്ദറില്‍ പ്രതിഷേധം

ഇന്ന് ജന്തര്‍മന്ദറില്‍ പ്രതിഷേധം നടത്താന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കിയത് ഡല്‍ഹി സര്‍ക്കാരാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരം നടത്താനാണ് അനുമതി. എന്നാല്‍ മാര്‍ച്ചിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. കര്‍ഷകര്‍ക്ക് മുന്നില്‍ ചില നിബന്ധനങ്ങള്‍ വച്ചിട്ടുണ്ട്. രേഖാമൂലം അനുമതി നല്‍കിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ എട്ട് മാസമായി തുടരുന്ന സമരത്തിന്റെ തുടര്‍ച്ചയായാണ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. ശേഷം മാര്‍ച്ച് ജന്തര്‍മന്ദിറിലേക്ക് മാറ്റുകയായിരുന്നു. പൊലീസിന്റെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ടാണ് കര്‍ഷകരുടെ തീരുമാനം. ജന്തര്‍ മന്ദിറില്‍ കര്‍ഷക പര്‍ലമെന്‍റ് നടത്തി പ്രതിഷേധിക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു.