ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചതിന് പിന്നാലെ മദ്യവില്പന ശാലകള്‍ തുറക്കാനുള്ള നടപടിയുമായി ഡല്‍ഹി,​ കര്‍ണാടക,​ അസാം സര്‍ക്കാരുകള്‍. മെയ് മൂന്നു മുതല്‍ ന്യൂഡല്‍ഹിയില്‍ മദ്യവില്പന ശാലകള്‍ തുറക്കുന്നതിനുളള നടപടികള്‍ ഡല്‍ഹി സര്‍ക്കാര്‍ ആരംഭിച്ചു. മേയ് നാലുമുതല്‍ ചില മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് കര്‍ണാടകയും അറിയിച്ചിട്ടുണ്ട്. അസാമും ഗ്രീന്‍സോണുകളില്‍ മദ്യവില്പനശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

നിയന്ത്രണ മേഖലകളല്ലാത്ത പ്രദേശങ്ങളിലും, ഗ്രീന്‍, ഓറഞ്ച് സോണുകളിലും ഒറ്റപ്പെട്ട മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി ടൂറിസം വിഭാഗമായ ഡിടിടിഡിസി പോലുള്ള വകുപ്പുകള്‍ നടത്തുന്ന എല്ലാ മദ്യശാലകളോടും തുറന്നുപ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഒറ്റപ്പെട്ട മദ്യശാലകളെ കുറിച്ചുള്ള വിശാദാംശങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ ചോദിച്ചിട്ടുണ്ട്.

തുറന്നു പ്രവര്‍ത്തിക്കുന്ന മദ്യശാലകളില്‍ സാമൂഹിക അകലം പാലിക്കണമെന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ രാവിലെ ഒമ്ബതുമുതല്‍ രാത്രി ഏഴുവരെയായിരിക്കും മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുകയെന്ന് എക്‌സൈസ് മന്ത്രി എച്ച്‌.നാഗേഷ് പറഞ്ഞു.