തിരുവനന്തപുരം: സ്കൂളുകള്‍ തുറക്കുന കാര്യത്തില്‍ തീരുമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിട്ടുനല്‍കി കേന്ദ്രം.

സംസ്ഥാനത്തെ സാഹചര്യങ്ങള്‍ വിലയിരുത്തി സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാ൦. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാകണ൦ സ്കൂളുകള്‍ തുറക്കേണ്ടത്.

ജൂലൈ പകുതിവരെ സ്കൂളുകള്‍ തുറക്കരുതെന്നും അതിനുശേഷം എങ്ങനെ വേണമെന്ന കാര്യ സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്നുമാണ് കേന്ദ്ര നിര്‍ദേശം. ഓരോ സംസ്ഥാനങ്ങളിലെയും സ്ഥിതി വ്യത്യസ്തമായതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്.

സ്കൂള്‍ തുറന്നാല്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ അടുത്ത ആഴ്ച പുറത്തിറക്കും. ലോക്ക്ഡൌണ്‍ കാലത്ത് SSLC, പ്ലസ് ടു പരീക്ഷകളും അധ്യാപക പരിശീലനവും ലഭ്യമാക്കിയ കേരള സര്‍ക്കാരിനെ കേന്ദ്രം അഭിനന്ദിച്ചു.

കുട്ടികള്‍ക്കായുള്ള പ്രത്യേക മത്സരങ്ങള്‍ സംഘടിപ്പിച്ചതുള്‍പ്പടെ ലോക്ക്ഡൌണ്‍ കാലത്ത് കേരള൦ കാഴ്ചവച്ചത് മികച്ച മാതൃകയാണെന്ന് കേന്ദ്ര മാനവശേഷി വകുപ്പ് അറിയിച്ചു. വിക്ടേഴ്സ് ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കിയത് ഫലപ്രദമാകുന്നു എന്ന് mhrd സ്കൂള്‍ എജ്യൂക്കേഷന്‍ സെക്രട്ടറി അനിത കര്‍വാല്‍ അറിയിച്ചു.

അതേസമയം, കൊറോണ വൈറസ് (COVID 19) വ്യാപനത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓഗസ്റ്റ് 15ന് ശേഷം തുറന്നേക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേശ്‌ പൊഖ്രിയാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സാഹചര്യങ്ങള്‍ അനുകൂലമാകുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുവാദം ലഭിക്കുകയും ചെയ്യുകയാണെങ്കില്‍ സ്കൂളുകളും കോളേജുകളും ഓഗസ്റ്റില്‍ തുറക്കുമെന്നാണ് മന്ത്രി അറിയിച്ചത്.

കൊറോണ വൈറസ് (Corona Virus) വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൌണി(Corona Lockdown)നെ തുടര്‍ന്ന് മാര്‍ച്ച്‌ 23നാണ് സ്കൂളുകളും കോളേജുകളും അടച്ചുപൂട്ടിയത്.