ജപ്പാന്‍ പ്രധാനമന്ത്രിയായ യോഷിഹിഡെ സുഗയെ തെരഞ്ഞെടുത്തു.അനാരോഗ്യത്തെ തുടര്‍ന്ന് ഷിന്‍സോ ആബെ രാജിവച്ചതിനെ തുടര്‍ന്നാണ് ചീഫ് ക്യാബിനറ്റ് സെക്രട്ടറിയായ സുഗ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്.ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവും ആബേയുടെ അനുയായിയുമാണ് യോഷീഹിതേ സുഗെ. 377 വോട്ടാണ് സുഗെ നേടിയത്.

ഓഗസ്റ്റ് 28നാണ് ഷിന്‍സോ ആബെ പ്രധാനമന്ത്രിപദം ഒഴിഞ്ഞത്. ദീര്‍ഘകാലമായി ആരോഗ്യപ്രശ്‍നങ്ങള്‍ അലട്ടിയിരുന്ന ആബെയുടെ ആശുപത്രി സന്ദര്‍ശനങ്ങള്‍ ജാപ്പനീസ് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.എട്ട് വര്‍ഷമായി ആബെയ്‍ക്ക് ഒപ്പമുള്ള 71 വയസ്സുകാരനായ സുഗ, അദ്ദേഹത്തിന്‍റെ വലംകൈയ്യായാണ് അറിയപ്പെടുന്നത്.

ഡിജിറ്റലൈസേഷന്‍, ടെലികമ്മ്യൂണിക്കേഷന്‍ രംഗങ്ങളിലാകും താന്‍ ആദ്യം ശ്രദ്ധകൊടുക്കുകയെന്ന് സുഗ പ്രഖ്യാപിച്ചുകഴിഞ്ഞു. പാര്‍ട്ടി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ ഇനി നിയമനിര്‍മ്മാണ സഭയുടെ പിന്തുണയാണ് പ്രധാനമന്ത്രിയാകാന്‍ വേണ്ടത്. ബുധനാഴ്‍ച്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്‍റിന്‍റെ രണ്ടുസഭകളിലും സുഗയുടെ തെരഞ്ഞെടുപ്പ് നടക്കും.