റായ്പൂര്‍ : ഛത്തീസ്ഗഡില്‍ 15 ബിഎസ്‌എഫ് ജവാന്മാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഛത്തീസ്ഗഡിലെ കാന്‍കര്‍ ജില്ലയില്‍ ജോലിക്കായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ച ബിഎസ്‌എഫ് ജവാന്‍മാരുടെ എണ്ണം 26 ആയി ഉയര്‍ന്നു. ആറ് പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

കൊറോണ സ്ഥിരീകരിച്ച 15 ജവാന്മാരില്‍ ഏഴ് പേര്‍ ബിഎസ്‌എഫ് 132 ബറ്റാലിയനിലെയും, അഞ്ച് പേര്‍ ബിഎസ്‌എഫ് 17 ബറ്റാലിയനിലെയും, രണ്ട് പേര്‍ ബിഎസ്‌എഫ് 82 ബറ്റാലിയനിലെയും , ഒരാള്‍ ബിഎസ്‌എഫ് 167 ബറ്റാലിയനിലേതുമാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 10 പേരെ ബാന്ദ് ഗ്രാമത്തിലെ നിരീക്ഷണ കേന്ദ്രത്തിലും ബാക്കിയുള്ളവരെ അന്താഗഡ് ഗ്രാമത്തിലെ നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റി. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവരുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥരെയും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരെ 2,385 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 1,527 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 846 പേരാണ് ചികിത്സയില്‍ കഴിയുന്നത്.