ന്യൂഡല്‍ഹി: തെക്കന്‍ ചൈനാ കടലിലെ ചെറുരാജ്യങ്ങള്‍ക്ക് മേലുള്ള ചൈനയുടെ ഭീഷണി തുടരുന്നതായി റിപ്പോര്‍ട്ട്. വിയറ്റ്‌നാമാണ് ചൈനയുടെ നീക്കത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ചത്. ചൈന തെക്കന്‍ ചൈനാ കടലില്‍ ബോംബറുകളടക്കം വിന്യസിച്ചതായാണ് വിയറ്റ്‌നാം ഭരണകൂടം കണ്ടെത്തിയത്. ചൈനയുടെ നീക്കത്തെക്കുറിച്ച്‌ സുപ്രധാനവിവരങ്ങള്‍ വിയറ്റ്‌നാം ഇന്ത്യയ്ക്ക് കൈമാറിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിയറ്റ്‌നാം അംബാസഡര്‍ ഫാം സാന്‍ ചൗ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ലയുമായി അടിയന്തര കൂടിക്കാഴ്ച നടത്തിയാണ് ചൈനയുടെ ഭീഷണിയെപ്പറ്റി നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറിയത്.

വിയറ്റ്‌നാം പരമ്ബരാഗതമായി ഉപയോഗിച്ചുവന്ന പാരാസല്‍ ദ്വീപ സമൂഹത്തിലെ വൂഡി ദ്വീപില്‍ എച്ച്‌- 6ജെ ജറ്റ് വിമാനങ്ങളാണ് ചൈന ഈ മാസമാദ്യം തന്നെ നിരത്തിയത്. അമേരിക്കന്‍ വിമാനവാഹിനി കപ്പലുകളെ പ്രതിരോധിക്കാനാണ് ചൈനയുടെ നീക്കമെന്നും വിയറ്റ്‌നാം തെളിവുനിരത്തുന്നു.

പെസഫിക് മേഖലയിലെ എല്ലാ ചെറു ദ്വീപു രാജ്യങ്ങളേയും വറുതിയിലാക്കി ചൈനാക്കടലില്‍ സമ്ബൂര്‍ണ്ണ ആധിപത്യം നേടാനാണ് ചൈന ശ്രമിക്കുന്നത്. ഇതിനിടെ വിയറ്റ്‌നാം, ഫിലിപ്പൈന്‍സ്, ബ്രൂണേ, തായ്‌വാന്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളടക്കം ചൈനയെ എതിര്‍ക്കുകയാണ്. പെസഫിക് മേഖലയിലെ ചൈനയുടെ കടന്നുകയറ്റത്തിനെ പ്രതിരോധിക്കാന്‍ ജപ്പാന്റെ നേതൃത്വത്തില്‍ ഇന്ത്യയേയും ഓസ്‌ട്രേലിയയേയും കൂട്ടിയണക്കിയുള്ള വിശാല പ്രതിരോധമാണ് അമേരിക്ക തയ്യാറാക്കിയിട്ടുള്ളത്.