ഗസ്സയില്‍ തുടരുന്ന മനുഷ്യക്കുരുതിക്കിടെ സഹായഹസ്തവുമായെത്തുന്ന അന്താരാഷ്ട്ര സംഘങ്ങളുടെ വഴിമുടക്കി ഇസ്രായേല്‍. നരകയാതന അനുഭവിക്കുന്ന ഫലസ്തീനികളെ സഹായിക്കാന്‍ മരുന്നും ഭക്ഷണവുമുള്‍പ്പെടെയുള്ള അടിയന്തര സാധനങ്ങളുമായി വരുന്ന ട്രക്കുകളുടെ വ്യൂഹം ഫലസ്തീന് അതിര്‍ത്തികടക്കാനിരിക്കെയാണ് റോഡ് അടച്ചത്.
കരേം അബു സേലം വഴി ഗസ്സയിലേക്കുള്ള പ്രവേശന വഴിയാണ് ഇസ്രായേല്‍ നിഷ്കരുണം അടച്ചത്. സഹായം കൈമാറാന്‍ ഈ അതിര്‍ത്തി തുറന്നതായി ഇസ്രായേലിന്‍റെ അതിര്‍ത്തി സംരക്ഷണ വിഭാഗം (കോഗാറ്റ്) പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് അടുച്ചുപൂട്ടിയതയി പ്രഖ്യാപനം വന്നത്. പ്രദേശത്ത് മോര്‍ട്ടാര്‍ ആക്രമണത്തില്‍ ഇസ്രായേല്‍ സൈനികന് നിസ്സാര പരിക്കേറ്റുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കരേം അബു സേലം, ബൈത്ത് ഹനൂന്‍ അതിര്‍ത്തികള്‍ അടച്ചാല്‍ ഗസ്സയുടെ സ്ഥിതി ഗുരുതരമാകുമെന്നും ജനത വീര്‍പ്പുമുട്ടുമെന്നും നോര്‍വീജിയന്‍ അഭയാര്‍ത്ഥി സമിതിയിലെ മിഡില്‍ ഈസ്റ്റ് മാധ്യമ ഉപദേഷ്ടാവ് കാള്‍ സ്കിംബ്രി ‘അല്‍ ജസീറ’യോട് പറഞ്ഞു. ”ഇസ്രായേല്‍ അതിക്രമത്തില്‍ നരകിക്കുന്ന ജനങ്ങള്‍ക്ക് അവശ്യവസ്തുക്കളും മാനുഷിക സഹായവും ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. ഇത് സുരക്ഷിതമായി എത്തിക്കാനുള്ള മാര്‍ഗം ഇസ്രായേല്‍ ഉറപ്പ് നല്‍കണം”-അേദ്ദഹം പറഞ്ഞു.
”വെടിനിര്‍ത്തല്‍ നടപ്പാക്കുകയും മാനുഷിക ഇടനാഴികള്‍ തുറക്കുകയും ചെയ്യണം. സന്നദ്ധസംഘങ്ങള്‍ക്ക് ഗസ്സയില്‍ പ്രവേശിച്ച് സാധാരണക്കാരുടെ ആവശ്യങ്ങള്‍ മനസിലാക്കാന്‍ ഇത് അനിവാര്യമാണ്. ബോംബ് വര്‍ഷം തുടരുേമ്ബാള് സഹായവിതരണം സാധ്യമല്ല.” -സ്കിംബ്രി വ്യക്തമാക്കി.
ഗസ്സയില്‍ ഒരാഴ്ച പിന്നിട്ട ഇസ്രയേല്‍ അക്രമത്തില്‍ 61 കുട്ടികള്‍ ഉള്‍പ്പെടെ 213 പേരാണ് ഇതിനകം മരിച്ചുവീണത്. 1500 പേര്‍ക്ക് സാരമായി പരിക്കേറ്റു. 450 ഓളം കെട്ടിടങ്ങള്‍ തകര്‍ത്തു. 52,000 ത്തിലധികം ഫലസ്തീനികള്‍ ഭവനരഹിതരായി പലായനം ചെയ്തതായും ഐക്യരാഷ്ട്രയുടെ സഹായ ഏജന്‍സി അറിയിച്ചു.



