നോംപെന്‍: പതിനായിരങ്ങളെ കൂട്ടക്കുരുതി നല്‍കുന്നതിന് നേതൃത്വം നല്‍കിയ കോമ്രേഡ് ഡച്ച്‌ 77 -ാം വയസ്സില്‍ മരിച്ചു. കൂട്ടക്കുരുതി നടത്തിയതിന് ജയിലില്‍ അടക്കപ്പെട്ട കോമ്രേഡ് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മരിക്കുക ആയിരുന്നു. ുവോള്‍ സ്ലെങ്ങിലെ കുപ്രസിദ്ധ തടവറയുടെ മേധാവിയായിരുന്നു കെയ്ങ് ഗെക് ഇവ് എന്ന കൊമ്രേഡ് ഡച്ച്‌. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനാലായിരത്തിലേറെ നിരപരാധികളെ കൊന്നു തള്ളാന്‍ മേല്‍നോട്ടം നല്‍കിയതു ഗണിത അദ്ധ്യാപകനായിരുന്ന ഡച്ച്‌ ആയിരുന്നു.

ഖമര്‍ റൂഷ് കാലത്തെ കുരുതികള്‍ക്കു പിന്നീട് വിചാരണയ്ക്കു വിധേയനായി. എസ്21 എന്ന അപരനാമത്തിലറിയപ്പെട്ടിരുന്ന ഡച്ച്‌ കുറ്റക്കാരനാണെന്നു 2010ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ പിന്തുണയുള്ള ട്രിബ്യൂണല്‍ കണ്ടെത്തിയിരുന്നു. അപ്പീല്‍ തള്ളി 2012ല്‍ ജീവപര്യന്തം ശിക്ഷ നല്‍കി.

1979ല്‍ വിയറ്റ്‌നാം സൈനിക ഇടപെടലില്‍ പോള്‍ പോട്ട് ഭരണം അവസാനിച്ചതോടെ ഡച്ച്‌ ഒളിവില്‍ പോയിരുന്നു. 1999ല്‍ നിക് ഡന്‍ലപ് എന്ന ഫോട്ടോജേണലിസ്റ്റാണു തായ് അതിര്‍ത്തിക്കു സമീപം നാട്ടിന്‍പുറത്തു പുതിയ പേരില്‍ കഴിയുകയായിരുന്ന ഡച്ചിനെ കണ്ടെത്തിയത്. ‘ദ് ലോസ്റ്റ് എക്‌സിക്യൂഷനര്‍’ എന്ന പേരില്‍ പുസ്തകവുമെഴുതി.

ഖമര്‍ റൂഷ്
കംപൂച്ചിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സൈനിക മുന്നേറ്റമാണ് ‘ഖമര്‍ റൂഷ്’ (ചുവന്ന ഖമര്‍). 1975 മുതല്‍ 4 വര്‍ഷത്തോളം കംബോഡിയയുടെ ഭരണം ഖമര്‍ റൂഷിന്റെ കയ്യിലായിരുന്നു. വിപ്ലവവിരുദ്ധരെന്ന് ആരോപിച്ച്‌ വിദ്യാഭ്യാസമുള്ളവരെ കൊന്നൊടുക്കി. ജനങ്ങള്‍ ഗ്രാമങ്ങളിലേക്കു പോയി കൃഷി കമ്യൂണുകളില്‍ പ്രവര്‍ത്തിക്കണമെന്ന ഉത്തരവിന്മേല്‍ ലക്ഷക്കണക്കിനാളുകളെ കൃഷിയിടങ്ങളിലേക്ക് ആട്ടിത്തെളിച്ചു. പട്ടിണി മൂലം ഇവരില്‍ മിക്കവരും മരിച്ചു. ഏതാണ്ട് 20 ലക്ഷം പേര്‍ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു.