കൊല്ലം: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ പിടിയിലായത് സിപിഎം, ഡിവൈഎഫ്ഐ അംഗങ്ങൾ. മുഖ്യപ്രതി ഇജാസും വെള്ളക്കിണർ സ്വദേശി സജാദും സിപിഎം, ഡിവൈഎഫ്ഐ അംഗങ്ങളാണ്.
ഇജാസ് സിപിഎം ആലപ്പുഴ സീവ്യൂ വാർഡ് പടിഞ്ഞാറ് ബ്രാഞ്ച് അംഗമാണ്. ഇയാൾ ഡിവൈഎഫ്ഐ തുമ്പോളി മേഖലാ ഭാരവാഹിയായിരുന്നു. സജാദ് ഡിവൈഎഫ്ഐ വലിയമരം യൂണിറ്റ് സെക്രട്ടറിയാണ്. ഏരിയ കമ്മിറ്റിയംഗം ഷാനവാസിന്റെ ലോറിയിലാണ് ഇവർ ലഹരി കടത്തിയത്.
ഇതിനിടെ ഷാനവാസും പ്രതി ഇജാസും തമ്മിലുളള ബന്ധം വ്യക്തമാക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇജാസ് പിടിയിലാകുന്നതിന് നാലുദിവസം മുന്‍പ് നടന്ന ജന്‍മദിനാഘോഷത്തിലേതാണ് ദൃശ്യങ്ങളും ചിത്രവും.
ഇജാസ് ലഹരികടത്തിയതിന് നാല് മാസം മുൻപും അറസ്റ്റിലായിരുന്നു. അന്നും ഇജാസിനായി ഇടപെട്ടത് കൗൺസിലറും സിപിഎം നേതാവുമായ ഷാനവാസായിരുന്നു.
പാർട്ടി അംഗങ്ങൾക്ക് ലഹരിക്കടത്തില്‍ പങ്കുണ്ടെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്.നാസര്‍ അറിയിച്ചു. പരാതി പാര്‍ട്ടി പരിശോധിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാരന് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇതെന്നും ആര്. നാസര്‍ പറഞ്ഞു.