ക്യൂബയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം അമേരിക്ക പിന്‍വലിക്കണമെന്ന് സിപിഎം. ഭക്ഷണത്തിന്റെയും കൊറോണ പ്രതിരോധ വാക്‌സിന്റെയും ക്ഷാമത്തെ തുടര്‍ന്ന് ക്യൂബയില്‍ വന്‍ ജനകീയ പ്രതിഷേധം നടക്കുന്നതിനിടയിലാണ് സിപിഎമ്മിന്റെ പ്രതികരണം. അമേരിക്കയുടെ സാമ്ബത്തിക ഉപരോധം സൃഷ്ടിച്ച പ്രശ്നങ്ങളാണ് ക്യൂബ നേരിടുന്നതെന്ന് സിപിഎം കേരള ഘടകം ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണത്തില്‍ പറയുന്നു.

ട്രംപ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 243 അധിക ഉപരോധം തുടരുകയാണ്. ഇതുകാരണം മരുന്നും വാക്സിനും ജീവന്‍രക്ഷാ ഉപകരണങ്ങളും നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍, ഭക്ഷണം എന്നിവ ഇറക്കുമതി ചെയ്യാന്‍ ക്യൂബയ്ക്ക് കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ഒരുവിഭാഗം തെരുവില്‍ പ്രതിഷേധിക്കുന്നത്.

ക്യൂബന്‍ സര്‍ക്കാരും കമ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയാണ്. പ്രതിഷേധക്കാരെ പിന്തുണച്ച്‌, തങ്ങളുടെ ഉപരോധവും മഹാമാരിയും വഴി ക്യൂബയിലുണ്ടായ സാമ്ബത്തിക പ്രശ്നങ്ങളില്‍നിന്ന് മുതലെടുപ്പ് നടത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. സോഷ്യലിസ്റ്റ് ക്യൂബയെ അസ്ഥിരപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്നും സിപിഎം കുറ്റപ്പെടുത്തുന്നു.

ക്യൂബന്‍ സര്‍ക്കാരിനെതിരെ ജനങ്ങളെ ഇളക്കിവിടാന്‍ സാമൂഹ്യ മാധ്യമങ്ങളെ അമേരിക്ക ഉപയോഗിക്കുന്നു. ക്യൂബയുടെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്ക ഇടപെടുന്നത് അപലപനീയമാണ്.ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യമെന്ന് ക്യൂബയെ അന്യായമായി വിശേഷിപ്പിച്ച്‌ ഉപരോധനടപടി അമേരിക്ക ശക്തിപ്പെടുത്തുകയാണ്. ഇതെല്ലാമായിട്ടും ക്യൂബ വാക്സിനുകള്‍ വികസിപ്പിച്ച്‌ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ലോകത്തെ സഹായിക്കുന്നുവെന്നും സിപിഎം പറയുന്നു.

സ്വന്തം മാതൃരാജ്യവും പരമാധികാരവും സോഷ്യലിസവും സംരക്ഷിക്കാന്‍ പൊരുതുന്ന ക്യൂബന്‍ ജനതയ്ക്കും സര്‍ക്കാരിനുമൊപ്പം നിലകൊള്ളാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതായി പറഞ്ഞു കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.