ദുബൈ: കോവിഡ്-19 ബാധിച്ച്‌ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചെന്ന തരത്തില്‍ വ്യാജവാര്‍ത്ത കൊടുത്ത രണ്ടുപേര്‍ യുഎഇയില്‍ അറസ്റ്റിലായി. ചാനലില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് പേരാണ് പിടിയിലായത്. ചാനല്‍ വാര്‍ത്തയെ തുടര്‍ന്ന് ഖലീജ് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരുന്നു. ഒരു പ്രാദേശിക ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ ഉന്നതനായ ഡോക്ടര്‍ ഇക്കാര്യം പറയുന്നതിന്റെ വീഡിയോയും ഖലീജ് ടൈംസിന്റെ ഓണ്‍ലൈനില്‍ ചേര്‍ത്തിട്ടുണ്ട്.

രാജ്യത്തെ ഒരു പ്രമുഖ ടെലിവിഷന്‍ ചാനലില്‍ വന്ന റിപോര്‍ട്ടിനെ തുടര്‍ന്നായിരുന്നു പബ്ലിക് പ്രോസിക്യൂഷന്‍ വാര്‍ത്തയെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ 12 ദിവസത്തിനിടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചതായാണ് വാര്‍ത്ത വന്നത്. ഈ റിപോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് പ്രോസിക്യൂഷന്‍ വെളിപ്പെടുത്തി.

സംഭവത്തില്‍ വാര്‍ത്ത നല്‍കാനിടയായ സാഹചര്യവും യഥാര്‍ത്ഥ ലക്ഷ്യവും ഏതൊക്കെ സ്ഥാപനങ്ങള്‍ ഇതില്‍ പങ്കാളികളായെന്നും സംബന്ധിച്ച കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. രാജ്യത്ത് കോവിഡിനെ കുറിച്ച്‌ വ്യാജവിവരങ്ങള്‍ പങ്കിടുന്നത് കുറ്റകരമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.