ക്രെംലിന്‍ : കൊവിഡ് വാക്‌സിന്‍ വ്യാപകമായി നിര്‍മിക്കാന്‍ ഇന്ത്യയുടെ പങ്കാളിത്തം തേടി റഷ്യ. റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) സിഇഒ കിറില്‍ ദിമിത്രീവ് ആണ് ഇക്കാര്യം അറിയിച്ചത്. റഷ്യ തയാറാക്കിയ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക്ക് 5 ഫലപ്രദമാണെന്ന് പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ ലോകത്തെ അറിയിച്ചിരുന്നു.

ഓണ്‍ലൈനായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ദിമിത്രീവ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ കോവിഡ് വാക്സിന്‍ നിര്‍മിക്കാന്‍ താല്പര്യം അറിയിച്ചുകൊണ്ട് ലാറ്റിന്‍ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ നിരവധി രാജ്യങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും എന്നാല്‍ ഇന്ത്യയുമായി സഹകരിക്കാനാണ് രാജ്യത്തിനു കൂടുതല്‍ താല്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യയുമായി ചേര്‍ന്ന് റഷ്യ വാക്സിന്‍ നിര്‍മാണത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ആവശ്യമുള്ളത്ര വാക്സിന്‍ ലോകത്തിന് സംഭാവന ചെയ്യാന്‍ കഴിയുമെന്ന് കിറില്‍ ദിമിത്രീവ് പറഞ്ഞു.

ലോകത്തിലെ ആദ്യ കോവിഡ് വാക്സിന്‍ വികസിപ്പിച്ചെടുത്ത കാര്യം കുറച്ചു ദിവസങ്ങള്‍ക്കു മുമ്ബാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ സഹകരണത്തോടെ ഗമേലയ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമിയോളജി ആന്‍ഡ് മൈക്രോബയോളജി വാക്സിന്‍ വികസിപ്പിക്കുകയായിരുന്നു.

വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ റഷ്യയില്‍ മാത്രം നടത്താനല്ല ഉദ്ദേശിക്കുന്നത്. യുഎഇയിലും സൗദി അറേബ്യയിലും ബ്രസീലിലും ഇന്ത്യയിലും ട്രയല്‍ നടത്തും. അഞ്ചു രാജ്യങ്ങളുമായി സഹകരിച്ച്‌ മരുന്ന് നിര്‍മിക്കാനാണ് ആലോചിക്കുന്നത്. മരുന്നിന്റെ ആവശ്യം കൂടിവന്നുകൊണ്ടിരിക്കുന്നതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിനായി 20,000 ആളുകള്‍ നിലവിലുണ്ടെന്ന് ഗാമലേയ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ അലക്‌സാണ്ടര്‍ ഗിന്റ്‌സ്ബര്‍ഗ് പറഞ്ഞു.