കോവിഡ് പ്രതിരോധത്തിനുള്ള വാക്സിനുകള്‍ ഇടകലര്‍ത്തി നല്‍കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കും എന്ന ഐസിഎംആര്‍ പഠനറിപ്പോര്‍ട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തരം നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഡോ. സിറസ് പൂനവാല. വാക്സിനുകള്‍ ഇടകലര്‍ത്തി നല്‍കുന്നതിനോട് താന്‍ എതിരാണെന്നും അതിന്റെ ആവശ്യം ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്സിനുകള്‍ ഇടകലര്‍ത്തി നല്‍കിയതിന് ശേഷം എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ അത് പരസ്പരം കുറ്റപ്പെടുത്തുന്നതിലേക്ക് വാക്സിന്‍ നിര്‍മാതാക്കളെ എത്തിക്കുമെന്നതാണ് ഇതിന് കാരണമായി അദ്ദേഹം പറഞ്ഞത്. ഇരാജ്യത്ത് കോവാക്സിന്‍, കോവിഷീല്‍ഡ് എന്നിവ ഇടകലര്‍ത്തി നല്‍കുന്നത് സംബന്ധിച്ച്‌ പഠനം നടത്താനുള്ള നിര്‍ദേശം ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൂനാവാലയുടെ പ്രതികരണം.

വാക്സിനുകള്‍ ഇടകലര്‍ത്തി നല്‍കുന്നത് രണ്ട് വാക്‌സിനുകളുടേയും നിര്‍മാതാക്കള്‍ക്കിടയില്‍ പരസ്പരം കുറ്റപ്പെടുത്തലിനുള്ള പ്രവണത ഉണ്ടാക്കുമെന്നും ഇത്തരത്തില്‍ വാക്സിനുകള്‍ പരസ്പരം കലര്‍ത്തി നല്‍കുന്നത് തീര്‍ത്തും തെറ്റായ നടപടിയാണെന്നും ഡോ. സിറസ് പൂനവാല വ്യക്തമാക്കി.